note

കൂട്ടായ്മ

Sunday, September 20, 2015

          കന്നി-5  മഹാസമാധി




സമാധിയുടെ അന്ത്യനിമിഷങ്ങളില്‍..,..........

(ശ്രീ.V.T.ശശീന്ദ്രന്‍ അവര്‍കളുടെ പത്രാധിപത്യത്തില്‍ ഗുരുധര്‍മ്മം S.N.D.P.യോഗ ശതാബ്ദി സ്മാരക പതിപ്പില്‍ നിന്ന്)
...തുടര്‍ന്നുള്ള ദിവസങ്ങള്‍ മഹാസമാധിയെ മുന്നില്‍കണ്ടിട്ടെന്നോണം ആനന്ദതുന്ദിലനായി ഗുരുദേവന്‍കഴിഞ്ഞുകൂടി.                                                                                തുടര്‍ന്ന് തൃപ്പാദങ്ങള്‍  ആഹാരത്തിന്‍റെ അളവു കുറച്ചു. പോഷകാംശമുള്ള പാലും പഴങ്ങളും വര്‍ജ്ജിച്ചു.                                                                                                                   ചൂടാക്കിയ ജീരകവെള്ളം കുറേശ്ശെ കുടിച്ചു കൊണ്ടിരുന്നു.
ഈ അവസരത്തില്‍ ഷേവ് ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.കൊല്ലത്ത്
നിന്നും നല്ലൊരു കത്തി വാങ്ങി ക്ഷുരകനെക്കൊണ്ട് ഷേവ് ചെയ്യിപ്പിച്ചു.
കത്തി ആ ക്ഷുരകന് തന്നെ സമ്മാനിക്കുകയും ചെയ്തു.ആ കത്തികൊണ്ട്
ഇനി ആവശ്യമില്ലായെന്ന് ഗുരുദേവന്‍ പറഞ്ഞത് അടുത്തു തന്നെ
സംഭവിക്കാന്‍ പോവുന്ന മഹാസമാധിയെ സൂചിപ്പിച്ചു കൊണ്ടായിരുന്നു.
എട്ടു മാസക്കാലം നിരന്തരം അലട്ടിക്കൊണ്ടിരുന്ന രോഗം ഗുരുദേവന്‍റെ
തേജസ്സ് നിറഞ്ഞ മുഖത്ത് ചുളിവുകള്‍ വീഴ്ത്തി.അവസാനഘട്ട മായപ്പോഴേക്ക് അവിടുന്ന് കൂടുതല്‍ ശാന്തനായി കാണപ്പെട്ടു.അവിടുത്തെ
കണ്ണുകള്‍ നിത്യതയില്‍ വിശ്രമിക്കുന്നതുപോലെ തോന്നി.കര്‍മ്മബന്ധങ്ങളില്‍
നിന്ന് വിമുക്തിനേടുമ്പോഴുണ്ടാകുന്ന സ്വച്ഛമായ പ്രശാന്തത ആ മുഖത്തു
തെളിഞ്ഞു നിന്നു.ദിവസങ്ങള്‍ കഴിയുന്തോറും ഗുരുദേവന്‍ കൂടുതല്‍ മൌനിയായി കാണപ്പെട്ടു.

                 ചുറ്റും കൂടി നിന്ന ശിഷ്യന്മാരോടായി ഗുരു പറഞ്ഞു: "ഇന്നു നമുക്ക് നല്ല തൃപ്തി തോന്നുന്നു.മരണത്തില്‍ ആരും ദുഃഖിക്കരുത്".
മരണത്തെപ്പറ്റി പരാമര്‍ശമുണ്ടായപ്പോള്‍ വിങ്ങിപ്പൊട്ടാന്‍ തുടങ്ങിയ
ശിഷ്യരോടായി ഗുരു പറഞ്ഞു.:"കന്നി അഞ്ച് നല്ല ദിവസമാണ്.അന്ന് എല്ലാവര്‍ക്കും ആഹാരം കൊടുക്കണം."

                 അടുത്ത ദിവസം പ്രഭാതത്തില്‍ ഗുരുദേവന്‍ എടുത്തു വളര്‍ത്തി പഠിപ്പിച്ചിരുന്ന ശിവഗിരിയിലെ അന്തേവാസികള്‍ ഗുരുവിനെ
നമസ്ക്കരിക്കാനെത്തി.നമസ്ക്കരിച്ച് നടന്നു നീങ്ങുന്ന ആ കുട്ടികളുടെ
കൂട്ടത്തില്‍ നായരും നമ്പൂതിരിയും പുലയനും മുഹമ്മദീയരും
ക്രിസ്ത്യാനികളും ഒക്കെ ഉണ്ടായിരുന്നു.ജാതിഭേദം കൂടാതെ ഒന്നിച്ച്
നീങ്ങിയ കുട്ടികളെക്കണ്ട് ജീവിതം മുഴുവന്‍ ജാതിക്കെതിരെ
പടപൊരുതിയ ആ പരമഹംസന്റെ കണ്ണുകളീറനണഞ്ഞു. ജീവിത സാഫല്യത്തിന്‍റെ സന്തോഷക്കണ്ണീര്‍.,.

                  കന്നി അഞ്ചാംതീയതി പുലര്‍ന്നു.ചാറ്റല്‍ മഴയുള്ള ദിവസമായിരുന്നു അത്.
ഉച്ചയായപ്പോഴേക്കും മാനം തെളിഞ്ഞു. തൃപ്പാദങ്ങളുടെ ആഗ്രഹം പോലെ
തന്നെ അന്ന് എല്ലാവര്‍ക്കും ഭക്ഷണം നല്‍കി.ഉച്ചകഴിഞ്ഞ് ഗുരുദേവശിഷ്യനായ മാമ്പലം വിദ്യാനന്ദസ്വാമികള്‍ തൃപ്പാദസന്നിധിയില്‍
യോഗവാസിഷ്ഠം ജീവന്‍മുക്തി പ്രകരണം വായിച്ചുകൊണ്ടിരുന്നു.
ഉദ്ദേശം മൂന്നേകാല്‍ മണി ആയപ്പോള്‍ :"നമുക്ക് നല്ല ശാന്തി തോന്നുന്നു".എന്ന്
ഗുരുദേവന്‍ പറഞ്ഞു.മെല്ലെ കിടക്കയില്‍ എഴുന്നേറ്റിരിക്കുവാന്‍ ഗുരുദേവന്‍
ഒരുങ്ങി.തൃപ്പാദ ശിഷ്യനായ അച്യുതാനന്ദസ്വാമികള്‍ ഗുരുദേവനെ
താങ്ങിപ്പിടിച്ചു.ശരീരം പത്മാസനത്തില്‍ ബന്ധിച്ചിരുന്നു.ഗുരുദേവന്‍റെ
ആഗ്രഹപ്രകാരം ശ്രീ ധര്‍മ്മതീര്‍ത്ഥസ്വാമികള്‍,നരസിംഹസ്വാമികള്‍
തുടങ്ങിയവര്‍ ഗുരുദേവന്‍ രചിച്ച ദൈവദശകം ആലപിക്കാന്‍ തുടങ്ങി.

               'ആഴമേറും നിന്‍ മഹസ്സാം

              ആഴിയില്‍ ഞങ്ങളാകവേ

              ആഴണം വാഴണം നിത്യം

              വാഴണം വാഴണം സുഖം'

എന്ന അവസാനത്തെ വരികള്‍ ചൊല്ലിക്കൊണ്ടിരിക്കെ ഗുരുദേവന്‍റെ
യോഗനയനങ്ങള്‍ സാവധാനം അടഞ്ഞു.
അവിടുന്ന് മഹാസമാധിസ്ഥനായി.
(1928 സെപ്തംബര്‍ 20 വ്യാഴാഴ്‌ച,1104 കന്നി 5 ഉച്ചകഴിഞ്ഞ് 3.20)
===========================================================

                           സനാതനധര്‍മ്മം പത്രറിപ്പോര്‍ട്ട് 

മഹാസമാധിവിവരം അറിഞ്ഞപ്പോള്‍ ശ്രീമതി ആനിബസന്‍റ് സ്ഥാപിച്ച തിയോസഫിക്കല്‍ സൊസൈറ്റിയുടെ 

മുഖപത്രമായ 'സനാതനധര്‍മ്മം' ഇപ്രകാരമെഴുതി.  "ഉജ്ജ്വലവും ദീര്‍ഘവും
വിപുലവും സര്‍വ്വജനീയവും അന്യൂനവുമായ ഒരു ബഹുമാനം 
ശ്രീനാരായണഗുരുദേവനു സിദ്ധിച്ചതുപോലെ ഇന്ത്യയില്‍ അടുത്ത
നൂറ്റാണ്ടുകളിലൊന്നും ആര്‍ക്കും സിദ്ധിച്ചിട്ടില്ല.അദ്ദേഹം പ്രസംഗിക്കുകയോ
അധികം സംസാരിക്കുകയോ ചെയ്യാറില്ല.എന്നാല്‍ സൂര്യനെപ്പോലെ സന്നിധ്യം മാത്രം കൊണ്ട് ശക്തിയും പ്രേമവും അദ്ദേഹം പ്രസരിപ്പിച്ചു.
യോഗത്തില്‍ പതജ്ഞലിയും ജ്ഞാനത്തില്‍ ശങ്കരനും ത്യാഗത്തില്‍ ബുദ്ധനും
സ്ഥൈര്യത്തില്‍ നബിയും വിനയത്തില്‍ യേശുവും ആയ ശ്രീനാരായണഋഷി
നരവേഷം ധരിച്ച് 72 വര്‍ഷത്തെ ലീലകള്‍ക്ക് ശേഷം യഥാസ്ഥാനം പ്രാപിച്ചു.
ഭാവിയില്‍ ഇന്ത്യാരാജ്യത്തെ ഇതിവൃത്തങ്ങളിലെ അവതാരമൂര്‍ത്തികളുടെയും സിദ്ധപുരുഷന്മാരുടെയും കൂട്ടത്തില്‍ അദ്ദേഹം ഒരു ഉപാസനാദേവനായിത്തീരും".                                                           
    ..........................................................................
                 





............

ജരാരുജാമൃതി ഭയമെഴാ ശുദ്ധ-
യശോ നിര്‍വ്വാണത്തെയടഞ്ഞ സദ്ഗുരോ
ജയ നാരായണ ഗുരുസ്വാമിന്‍ ദേവാ
ജയ ഭഗവാനെ ജയ ജഗദ്ഗുരോ.

തവവിയോഗാര്‍ത്തി പരിതപ്തര്‍ഭവല്‍-
കൃതകപുത്രരാമനേക ലക്ഷങ്ങള്‍
ഒഴുകും കണ്ണീരാലുദകം വീഴ്ത്തുന്നു
മലയാളക്കര മുഴുവന്‍ സദ്ഗുരോ

മനോവിജയത്തിന്‍ തികവാല്‍ ദിവ്യമാം
ഒളിചിതറുമാ തിരുമുഖമിനി
ഒരുനാളും ഞങ്ങള്‍ക്കൊരു കണ്ണുകാണ്‍്മാന്‍
കഴിയാതായല്ലോ പരമസദ്ഗുരോ

കൃപയും ജ്ഞാനവും ഫലിതവും കൂടും
മധുരപാവനമനോജ്ഞവാണികള്‍
ചൊരിയുമാനാവ് തിരളാതായല്ലോ
സഹിയുന്നെങ്ങനെ പരമസദ്ഗുരോ

ഗൃഹം വസ്ത്രം ദേഹമശനമാശയം
ഇതുകളില്‍ ഞങ്ങള്‍ പരമശുദ്ധിയെ
സ്വയമനുഷ്ഠിക്കാന്‍ പറയാതോതുമാ-
തിരുസന്നിധാനമലഭ്യമായല്ലോ

മതമേതായാലും മനുജന്‍ നന്നായാല്‍
മതിയെന്നുള്ളൊരു സ്വതന്ത്ര വാക്യത്താല്‍
മതനിഷേധവും മതസ്ഥാപനവും
പരിചില്‍ സാധിച്ച പരമസദ്ഗുരോ

ഭാരതഭൂമിയെ വിഴുങ്ങും ജാതയോ-
ടടരിനായ് ഭവാനണിനിരത്തിയ
വലിയസേനകള്‍ പടനായകന്‍പോയ്
വിഷമിക്കുന്നല്ലോ പരമസദ്ഗുരോ!

വിമലത്യാഗമേ മഹാസന്ന്യാസമേ
സമതാബോധത്തിന്‍ പരമപാകമെ
ഭൂവനശുശ്രൂഷേയഴുതാലും നിങ്ങള്‍
ക്കെഴുന്നവിഗ്രഹം വിലയമാണ്ടുപോയ്

ത്രികരണശുദ്ധി നിദര്‍ശനമായി
പ്രഥിതമാം ഭവല്‍ചരിതം ഞങ്ങള്‍ക്കു
ശരണമാകണേ!ശരണമാകണേ                                                                                  ശരണമാകണേ പരമസദ്ഗുരോ.                                                      
*****************************                  
                                        .
                    
ഫോട്ടോസ്-ഗൂഗിള്‍

Friday, September 18, 2015

          ജീവിതം

               ************************
ഇന്നത്തെ മിത്രം
നാളത്തെ ശത്രു!
ഇന്നത്തെ ശത്രു
നാളത്തെ മിത്രം!
ഒടുവില്‍
മണ്ണില്‍
ശത്രുവും,മിത്രവും ഒന്നായ്‌ തീരുന്നു!!!
      

Tuesday, March 10, 2015

കൊച്ചിലേ പാകപ്പെടുത്തണം....


                                                കൊച്ചിലേ പാകപ്പെടുത്തണം................
                                                ******************************************

മനുഷ്യനില്‍ അന്തര്‍ലീനമായ സഹജവാസനകളെ പരിപോഷിപ്പിക്കാനും വളര്‍ത്തിയെടുക്കാനുമുളള വായനയുടെ പങ്ക് നിസ്സീമമാണ്.ചെറുപ്പത്തില്‍-വായിച്ച പുസ്തകങ്ങളില്‍നിന്ന് കിട്ടിയ അറിവു് ജീവിതപ്പാതയില്‍ മാര്‍ഗ്ഗദര്‍ശ്ശികളായി മാറുന്നു.
പണ്ടൊക്കെ കൂട്ടുകുടുംബങ്ങളായിരുന്നു ഏറെയും.ഒരുവീട്ടില്‍ ചുരുങ്ങിയത്
ഇരുപത് അംഗങ്ങളെങ്കിലും ഉണ്ടായിരിക്കും.കുട്ടികളും,മറ്റുതലമുതിര്‍വരും
അടക്കം.ബഹളമയമായിരിക്കും!
ആ ചുറ്റുപാടില്‍ കൊച്ചിലേ എന്നെ കഥയുടെയും,കവിതയുടെയും ലോകത്തിലേക്ക് എത്തിച്ചത് എന്‍റെ വല്യമ്മയായിരുന്നു.(എന്‍റെ അച്ഛന്‍റെ
ജേഷ്ഠന്‍റെ ഭാര്യ)അവര്‍ക്ക് വളരെ താമസിച്ചാണ് മക്കളുണ്ടായത്.അതുകൊണ്ട്
അവരുടെ ലാളനയും,സ്നേഹവാത്സല്യങ്ങളും വേണ്ടുവോളം ഞങ്ങള്‍ക്ക്
ലഭിച്ചിരുന്നു.രാമായണവും,ഭാഗവതവും,മറ്റുപുരാണങ്ങളും അവര്‍ക്ക്
മനഃപാഠമായിരുന്നു!വൈകീട്ട് ഭക്ഷണംകഴിഞ്ഞ് എന്നെയും,അനിയനെയും
അടുത്തുകിടത്തും."കഥ പറയൂ വല്ല്യമ്മേ"ഞങ്ങള്‍ ചിണുങ്ങും..........
"ഏതു കഥ വേണം"വല്ല്യമ്മ ചോദിക്കും. രാജകുമാരന്‍റെ,സൂത്രക്കാരന്‍ കുറുക്കന്‍റെ,.....അങ്ങനെ ഞങ്ങള്‍ തര്‍ക്കിച്ചു നില്‍ക്കുമ്പോള്‍ വല്ല്യമ്മ രാമയണത്തിലേയ്ക്കൊ,ഭാഗവതത്തിലേയ്ക്കൊ ഞങ്ങളെ കൂട്ടികൊണ്ടുപോകും.ഇടയ്ക്കുവച്ച് കഥ നിര്‍ത്തുന്ന ഒരു സൂത്രമുണ്ടു് വല്ല്യമ്മയ്ക്ക്.ഞങ്ങള്‍ ചെവിവട്ടം പിടിച്ചിരിക്കുകയല്ലേ!"പിന്ന്യോ വല്ലിമ്മേ?"
വല്ല്യമ്മ ചിരിയോടെ കഥതുടരും...ഞങ്ങള്‍ ഉറങ്ങിപോയോ എന്നറിയാനാണ് ആ നിറുത്തലിന്‍റെ ഉദ്ദേശം.ഞങ്ങള്‍ ഉറങ്ങുന്നതുവരെ കഥ നിറുത്തലും,ചോദ്യവും,തുടരലും..തുടര്‍ന്നുകൊണ്ടേയിരിക്കും.
ചെറുപ്പത്തിലുള്ള ഈ സംസര്‍ഗ്ഗവും എന്‍റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്(*95- വയസ്സുപിന്നിട്ട എന്‍റെ വലിയമ്മ 2015 മാര്‍ച്ച് 14 ശനിയാഴ്ച നിര്യാതയായി*)
അപ്പര്‍പ്രൈമറിക്ളാസ്സില്‍ പഠിക്കുന്ന ഘട്ടത്തിലാണ്. പാഠ്യേതരപുസ്തകങ്ങള്‍വായിക്കാനുള്ള അവസരം ലഭിച്ചത്.            അടുത്തബന്ധു വഴിയായിരുന്നു .അദ്ദേഹം കവിത എഴുതുമായിരുന്നു. സഹൃദയനായിരുന്നു .ധാരാളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റെ പുസ്തകശേഖരത്തില്‍ ഉണ്ടായിരുന്നു. സന്മനസ്സോടെ അദ്ദേഹം പുസ്തകങ്ങള്‍ വായിക്കാനായി എനിക്ക് തന്നു. .ആദ്യമായി വായിച്ചു തുടങ്ങിയത്
ശ്രീ.കെ.പി.കേശവമേനോന്‍ രചിച്ച പുസ്തകങ്ങളായിരുന്നു .
സദ്ഗുണങ്ങളുടെ വിളനിലങ്ങളായിരുന്ന അതിലെ സദ്ഫലങ്ങള്‍
അമൃതകനികളായിരുന്നു. .അതിലെ ഉപദേശങ്ങളും നിര്‍ദേശങ്ങളും
ഊന്നുവടിയാകാന്‍ സഹായിച്ചു.
ഇന്നത്തെപ്പോലെ അന്നൊന്നും എടുക്കാനാവാത്ത പുസ്തകഭാരവും, പഠനഭാരവുംകുട്ടികളില്‍ കേററിവെയ്ക്കാറില്ല.ഒരു നിലയ്ക്ക് കുട്ടികള്‍ എല്ലാവിധ സ്വാതന്ത്ര്യങ്ങളുംഅനുഭവിക്കാന്‍ഭാഗ്യംസിദ്ധിച്ചവരായിരുന്നു.          സ്ക്കൂള്‍ വിട്ടുവന്നാലുള്ള കളി,കുളി,വിളക്കുവെച്ചശേഷം നാമംചൊല്ലല്‍,ഗൃഹപാഠം ചെയ്യല്‍,ഭക്ഷണം,ഉറക്കം.
കുടുംബങ്ങളിലെ അംഗസംഖ്യകൂടുതല്‍, കൂട്ടുകുടുംബം, വേണ്ടത്ര ചങ്ങാതിമാര്‍,വിശാലമായി കിടക്കുന്ന ഒഴിഞ്ഞ പറമ്പുകള്‍,സുന്ദരമായ കളിസ്ഥലം.സ്വച്ഛസുരഭിലമായ കുട്ടിക്കാലം.പരസ്പരംസ്നേഹിക്കാനും സഹായിക്കാനുമുള്ള മനഃസ്ഥിതി.തമ്മില്‍ തമ്മില്‍ വഴക്കും, അടിപിടിയും നിത്യസംഭവമാണെങ്കിലും പിറെറദിവസം അതെല്ലാം മറന്ന് ഉററചങ്ങാതിമാരായിമാറും.പകയില്ല.സ്വാര്‍ത്ഥതയില്ല.                             ഗ്രാമീണതയുടെ നിഷ്കളങ്കകത.ഗുരുക്കന്മാരെ ആദരിച്ചിരുന്ന കാലം.
ചങ്ങാതിമാരും,അവരുമൊത്ത് കളിയും,ചിരിയും,ഇണക്കവും,പിണക്കവും.....
ഉല്ലാസം നിറഞ്ഞ കാലം!!!
58വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള വിദ്യാഭ്യാസകാലമാണ്‌ പറഞ്ഞുവരുന്നത് കേട്ടോ!
ഇന്നും അത് ദീപ്തമായ സ്മരണകളുമായി തെളിഞ്ഞുവരുന്നുണ്ട്.
ഭാവിജീവിതത്തിനു വേണ്ടതായ സ്വഭാവരൂപീകരണവും,ചിട്ടവട്ടങ്ങളും
പഠിപ്പിച്ചെടുക്കുന്ന കാലഘട്ടം.ഇന്ന് അഭിമാനിക്കാവുന്ന സുവര്‍ണ്ണകാലം.
ഗുരുനാഥന്മാരാണ് അതില്‍ മുഖ്യപങ്കുവെക്കുന്നത് എന്നാണ് എന്‍റെ പക്ഷം.
അന്നത്തെ ഗുരുശിഷ്യബന്ധം പവിത്രവും ആത്മാര്‍ത്ഥവുമായിരുന്നു.
ഗുരുവിന്‍റെ അര്‍ത്ഥവും വ്യാപ്തിയും ഗ്രഹിച്ചിരുന്ന അദ്ധ്യാപകര്‍ ഭയഭക്തിബഹുമാനങ്ങളോടെ പെരുമാറുന്ന ശിഷ്യഗണങ്ങള്‍.. ..                     ഇന്നത് പോയകാലത്തിന്‍റെ ഓര്‍മ്മ മാത്രമായി.......
1953-ല്‍ എന്നെ പഠിക്കാനായി വില്ലടം സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തി. ഒന്നാംക്ലാസ്സിലും മൂന്നാംക്ലാസ്സിലും ക്ലാസ്മാഷ്, യശശ്ശരീരനായ അഭിവന്ദ്യവാസുമാഷായിരുന്നു. അദ്ദേഹത്തിന്‍റെ ഉപദേശങ്ങളും,നിര്‍ദേശങ്ങളും ഇന്നും കര്‍ണ്ണപുടങ്ങളില്‍ മുഴങ്ങുകയും വഴിത്താരയില്‍ പ്രകാശം ചൊരിയുകയും ചെയ്യുന്നു........

"അസത്യം പറയരുത്.സത്യസന്ധനായിരിക്കണം.                                                              ആരോടുംചീത്തവാക്കുകള്‍ പറയരുത്.
ചീത്തകൂട്ടുകെട്ടുകളില്‍ കൂടരുത്‌..                                                                          ആണ്‍കുട്ടികള്‍ നിങ്ങളില്‍  താഴെയുള്ള പെണ്‍ക്കുട്ടികളെ    അനിയത്തിമാരായും, മൂത്തവരെ ചേച്ചിമാരായും,                                          പ്രായമുള്ളവരെ അമ്മമാരായും കാണണം.                                                                           പെണ്‍കുട്ടികള്‍ നിങ്ങളില്‍ താഴെയുള്ള ആണ്‍കുട്ടികളെ
അനിയന്മാരായും, മൂത്തവരെ  ചേട്ടന്മാരായും കാണണം. അതുപോലെത്തന്നെ
പ്രായമുള്ളവരെ ബഹുമാനിക്കുകയും അവരോട് ആദരവോടെ പെരുമാറുകയും ചെയ്യണം.                  
നിങ്ങളെല്ലാം നന്നായി പഠിച്ചുമിടുക്കികളും മിടുക്കന്മാരുമാകണം.
അച്ഛനമ്മമാരെ സഹായിക്കണം.കൂട്ടുകാരെയും പരസ്പരം സഹായിക്കണം.ജാതിയും മതവും
നോക്കരുത്.മനുഷ്യരെല്ലാം ഒന്നാണ്.ഉത്തമപൌരരായി വളരണം................."
ക്ലാസ്സില്‍ പല അവസരങ്ങളിലായി തന്നിരുന്ന ആ സദുപദേശങ്ങളുടെ സാരാംശം ജീവിതവൃത്തിയിലും  സ്വാധീനം ചെലുത്താന്‍കഴിയും എന്നാണ് എനിക്ക് ബോദ്ധ്യപ്പെടുത്താന്‍ കഴിയുന്നത്‌.........
അതുപോലെത്തന്നെ ഇളംപ്രായത്തില്‍ കുടുംബത്തില്‍നിന്ന് സ്നേഹവും,വാത്സല്യവും,ശ്രദ്ധയും ലഭിക്കുമാറാണം.ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍,അണുകുടുംബങ്ങളില്‍ അതിനൊന്നും സമയമില്ലെന്നതാണ് സത്യം.എല്ലാം ശീഘ്രഗതിയിലുള്ള നീക്കം...അതിന്‍റെ ദോഷങ്ങളും,വിപത്തുകളുമാണ് ഇന്ന് നാം ദിനംതോറും കണ്ടുംകേട്ടും കൊണ്ടിരിക്കുന്നത്........................

പുസ്തകവായനയില്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെ കളിക്കാന്‍
സമയകുറവ്.ചങ്ങാതിമാര്‍ക്ക് പരിഭവം.നാടന്‍പന്ത്,ചുട്ടിയും കോലും,കിളിമാസ്,ഞൊണ്ടി,ഗോലി,പമ്പരംഏറ്,
കോട്ട എന്നിവയൊക്കെയായിരുന്നു കളികള്‍ .
വളരുന്നതോടൊപ്പം വായനാഭിരുചിയുടെ ദിശയുംമാറി.സമീപമുളള വില്ലടം യുവജനസംഘംവായനശാലയില്‍ അംഗമായി.ഇഷ്ടാനുസരണമുളള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യംകിട്ടി.
വായനയുടെ വസന്തം സമാഗതമായി.
കാലപ്രവാഹത്തില്‍ വായനയില്‍ ക്രമാനുക്രമമായ വ്യതിയാനങ്ങള്‍ വന്നു.
ബാലസാഹിത്യകൃതികള്‍,ചെറുകഥകള്‍,നോവലുകള്‍,പുരാണകഥകള്‍,ചരിത്രകഥകള്‍,പിന്നെ എഴുത്തിന്‍റെ എഴുത്തിന്‍റെ വഴിയിലേക്ക് തിരിഞ്ഞു.ഹൈസ്കൂള്‍ ക്ലാസ് തൊട്ടുത്തന്നെ കവിതകളും,കഥകളും എഴുതിത്തുടങ്ങി.സാഹിത്യമത്സരങ്ങളില്‍ സമ്മാനങ്ങള്‍   കിട്ടിത്തുടങ്ങിയപ്പോള്‍ എഴുതുവാനുള്ള ആവേശവും,ഉത്സാഹവും വര്‍ദ്ധിച്ചു.
അതിനിടയില്‍ വായനയിലും കുറവുവരുത്തിയില്ല
പ്രൌഢവും,വിശ്വപ്രസിദ്ധവുമായരചനകള്‍,ആത്മകഥകള്‍,ജീവചരിത്രങ്ങള്‍
,യാത്രാവിവരണങ്ങള്‍,ആത്മീയഗ്രന്ഥങ്ങള്‍.എത്ര...എത്ര.
1960-70 കാലഘട്ടങ്ങളില്‍ സാഹിത്യസാംസ്‌ക്കാരിക രംഗത്ത് സജീവമായിരുന്നു.
1976 ല്‍ തൃശൂര്‍ സഹൃദയവേദി പ്രസാധകരായി "നീ എന്‍റെ ദുഃഖം"എന്ന എന്‍റെ ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു....

സൌദിയില്‍ നിന്ന് തിരിച്ചു വന്നതിനുശേഷം ശ്രീനാരായണ ഗുരുദേവന്‍റെ ആസ്ഥാനമായ വര്‍ക്കല ശിവഗിരിമഠത്തില്‍(ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്)
പത്തുകൊല്ലത്തോളം സേവനമനുഷ്ഠിക്കുകയും ഇപ്പോള്‍  ഗ്രന്ഥശാലാപ്രസ്ഥാനത്തിലും, സാഹിത്യസാംസ്‌ക്കാരികമണ്ഡലങ്ങളിലും ഗുരുദേവപ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ആവുംവിധം........

*********************************************************************************

Sunday, April 13, 2014

The Last Supper - Official Teaser 1


ഓര്‍മ്മകളിലെ മധുരം



ബാല്യകാലം മുതല്‍ എന്‍റെ ഉത്തമസുഹൃത്തായ ശ്രീ.മഠത്തിപ്പറമ്പില്‍ മുകുന്ദന്‍റെ മകനാണ് യുവഹൃദയങ്ങളുടെ ഹരവും സിനിമാരംഗത്ത് ശ്രദ്ധേയമായ അഭിനയം കാഴ്ചവെയ്ക്കുന്ന യുവനടനായ ശ്രീ.ഉണ്ണിമുകുന്ദന്‍.      ശ്രീ.എം.മുകുന്ദന്‍ 1970-80 കാലഘട്ടങ്ങളില്‍ ഞങ്ങളുടെ നാട്ടിലെ മികച്ചൊരു നാടകനടനായിരുന്നു.അന്നൊക്കെ ഞങ്ങള്‍വിഷു,ഓണം,ക്രിസ്മസ്,ഉത്സവം,പെരുന്നാള്‍ എന്നീ ആഘോഷാവസരങ്ങളില്‍ നാടകം അവതരിപ്പിക്കുക പതിവാണ്.വായനശാലയുടെ ,അല്ലെങ്കില്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍.... മൈതാനത്ത് സ്റ്റേജൊക്കെ കെട്ടി സി.എല്‍.ജോസിന്‍റെ.പുന്നപ്ര ദാമോദരന്‍റെ,ടി.എല്‍.ജോസിന്‍റെ,എസ്.എല്‍.പുരത്തിന്‍റെ അങ്ങനെ അങ്ങനെ സാധാരണജനങ്ങളെ പിടിച്ചിരുത്താന്‍ പര്യപ്തമായ പാത്രസൃഷ്ടിയും,സംഭാഷണംകൊണ്ട്‌ രസിക്കുന്നതുമായ നാടകങ്ങള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കും. അന്നൊക്കെ നാടകത്തിന് മൈതാനം നിറയെ ആളായിരിക്കും.എല്ലാവരും തറയില്‍ ഇരുന്നുകൊള്ളും.ആണുങ്ങള്‍ക്കും,പെണ്ണുങ്ങള്‍ക്കും പ്രത്യേക ഭാഗങ്ങള്‍ തിരിക്കും.എല്ലാവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് പരിപാടി മംഗളകരമായി പര്യവസാനിക്കുമ്പോണ്ടാകുന്ന ആനന്ദം അതിനിര്‍വ്വാച്യമാണ്.                                                             മിക്ക നാടകങ്ങളിലും മുകുന്ദനായിരിക്കും നായകന്‍.നാടകമത്സരങ്ങളിലും പങ്കെടുക്കും.ധാരാളം സമ്മാനങ്ങളും നേടിയിട്ടുണ്ട്.                           ക്രമേണ ജീവിതപ്രാരാബ്ദങ്ങളില്‍ മുകുന്ദന് പ്രവാസിയാകേണ്ടിവന്നു.............ഇപ്പോള്‍ മുകുന്ദന് സന്തോഷിക്കാം മുകുന്ദന്റെ നല്ല നന്മനിറഞ്ഞ മനസ്സുപോലെ മകന്‍ ഉണ്ണി മുകുന്ദന്‍ സിനിമാലോകത്ത് തിളക്കമേറിയ താരമായി മാറുകയാണ്.മേയ് രണ്ടിന് എസ്.ജോര്‍ജ്ജ് നിര്‍മ്മാതാവും,വിനില്‍ വാസു കഥയും,സംവിധാനവും നിര്‍വ്വഹിച്ച ദി ലാസ്റ്റ് സഫര്‍ എന്ന സിനിമാ റിലീസാവുകയാണ്.ഉണ്ണിമുകുന്ദനാണ് നായകന്‍......              മനസ്സില്‍ നിറയെ ആനന്ദമുണ്ട്....അഭിമാനമുണ്ട്................എല്ലാവിധ വിജയങ്ങളും നേര്‍ന്നുകൊണ്ട്.........ആശംസകളോടെ


താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ.

Friday, November 8, 2013

ഗ്രഹണം

                         ഗ്രഹണം                                                           ചെറുകഥ               സി.വി.തങ്കപ്പന്‍    


വിറകൊള്ളും നക്ഷത്രങ്ങള്‍ ചാടിവീഴാന്‍ തക്കംപാര്‍ത്ത് മാനത്ത്.
"കള്ളാ കള്ളാ" എന്ന് രഹസ്യമായി ചെവിയിലോതി നാണിപ്പിച്ചു
കൊണ്ടോടുന്ന കുസൃതിക്കാറ്റ്‌.
ഇരുട്ടുമൂടിയ പാതയിലൂടെ അവര്‍ നടക്കുകയാണ്...
തട്ടിയെടുത്ത  കളവുമുതലുമായി...
"ഇനി എങ്ങോട്ടാ ?" എന്നുചോദിക്കാന്‍ നാവുപൊന്തുന്നില്ലല്ലോ!
ഭദ്രന് സംഭ്രമമായി.                                                                                                കയറില്‍പിടിച്ച് മുമ്പേ ഗമിക്കുന്നു ശിവന്‍..
ഒടുവില്‍ ഭദ്രന്‍ കൈക്കൊട്ടി ശ്രദ്ധക്ഷണിച്ചു..
തിരിഞ്ഞുനോക്കിക്കൊണ്ട് ശിവന്‍ പറഞ്ഞു:-
"മാര്‍ഗ്ഗം തെളിഞ്ഞുവരും" ശിവന്‍റെ വാക്കില്‍ ആത്മവിശ്വാസം.
ഏതോ ഉള്‍വിളി . പുതുദര്‍ശനത്തിന്‍റെ തിരിച്ചറിവ്.
തെളിയുന്ന തിളക്കമാര്‍ന്ന രാജകീയ പാത.
" നടക്ക്; അവസാനിച്ചിട്ടില്ല,ആരംഭിച്ചിട്ടേയുള്ളു.പിന്തുടരൂ.''ശിവന്‍
തുടര്‍ന്നുപറഞ്ഞു.
ജാള്യതയോടെ,കുറ്റബോധത്തോടെ ശിവനെന്ന അവ്യക്തനിഴലിനെ
പിന്തുടര്‍ന്നു ഭദ്രന്‍.
ഏതോ ഉന്മാദലഹരിയില്‍............
മായികവിഭ്രാന്തിയില്‍.....................
ആലോചിക്കാതെ അബദ്ധങ്ങളില്‍ ചെന്നുചാടുക ശീലമായിപ്പോയി. വരുംവരായ്കകളെപ്പറ്റി ചിന്തിക്കുക പോലുമില്ല.                                                          ഇറങ്ങിത്തിരിച്ചതിനുശേഷമാണ് ചിന്തിക്കുക.
ഇനി എന്തുമാര്‍ഗ്ഗം?
പൊറുക്കാന്‍ പറ്റാത്ത കുറ്റമാണ് ചെയ്തിരിക്കുന്നത്.
ശിവനില്‍ ഏതോ ദുര്‍ഭൂതം ആവേശിച്ചിരിക്കുന്നു.
അവനില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍!
അമാനുഷിക ശക്തിവിശേഷങ്ങള്‍ !വാക്കിലും,പ്രവൃത്തിയിലും
വന്നമാറ്റങ്ങള്‍!
അത്ഭുതംതോന്നുന്നു!!!
ഇറങ്ങിതിരിച്ചസ്ഥിതിക്ക് ഉപേക്ഷിക്കാനും പറ്റാത്ത അവസ്ഥ.
എന്തൊക്കെയാണ് സംഭവിച്ചത്? ഒരുദുസ്സ്വപ്നംപോലെ...............
ഉന്മാദത്തിനധീനനായി ചിന്താശേഷിനഷ്ടപ്പെട്ട്                                                       ഒഴുക്കിലെ  പൊങ്ങുത്തടിപോലെ ഒഴുകുകയായിരുന്നു.

ഒരു സിനിമ കാണാന്‍ പോയതിന്‍റെ വിന.
അതോ മനപ്പൂര്‍വം വഴിയൊരുക്കിയതാണോ ശിവന്‍?!
സംശയം പെരുകുന്നു.ഇപ്പോള്‍ സംസാരശേഷി പോലും നഷ്ടപ്പെട്ട്‌ താന്‍...
വീണുക്കിട്ടുന്ന ഒഴിവുകളില്‍ സിനിമാകാണാന്‍ പോകാറ്‌ പതിവാണല്ലോ!
പറഞ്ഞിട്ടു കാര്യമില്ല.വരാനുള്ളള്ളത് വഴിയില്‍ തങ്ങുകയില്ലല്ലോ!
സെക്കന്‍റെ് സിനിമ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയപ്പോഴും
വെറുതെ ഓരോന്നു പറഞ്ഞിരുന്നു കവലയില്‍.
അതിനിടയിലാണ് ശിവന്‍ ചോദിച്ചത്:-"ഭദ്രാ,നെന്‍റെ കയ്യില്കാശുണ്ടോ?"
"എത്ര്യാ"
"ഒരു പതിനയ്യായിരം..."
"അയ്യോ!ഇല്ലല്ലോ........!
"ഒന്നുതിരിക്കാന്‍ ..വേഗംതന്നെത്തിരിച്ചുതരാം"
"ഒരു പാക്വൊല്ലല്ലൊ" നിസഹായാവസ്ഥയില്‍ ശബ്ദവുംപതറിപ്പോയി.
സത്യം.എത്ര എത്ര ആവശ്യങ്ങള്‍ നടക്കാതെ പോകുന്നു.
ആരോടു പറയാനാണ്.
സഹിക്കുക.
"പെങ്ങള്‍ടെ കല്ല്യാണത്തിന് മൂന്നുലക്ഷം രൂപ സൊസൈറ്റീന്നു വായ്‌പയെടുത്തതാ ഒന്നും അടയ്ക്കാന്‍ പറ്റീല്യ ഇപ്പോ.ജപ്തിനോട്ടീസ്......  ന്താ ചിയ്യാ?.." തലയില്‍ വിരലോടിച്ച് ശിവന്‍ സങ്കടക്കഥ നിരത്തുമ്പോള്‍...
 മനസ്സിലൊരുവിങ്ങല്‍. ധര്‍മ്മസങ്കടം.
ആത്മാര്‍ത്ഥസ്നേഹിതന്‍ അതിലുപരി...........
സഹായിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.....
എന്തെങ്കിലും മാര്‍ഗമുണ്ടായിരുന്നുവെങ്കില്‍......
ഒരല്പം പൊന്നൊ മറ്റൊ പണയംവച്ച്...........
അല്ലെങ്കില്‍ ആരുടെയെങ്കിലും കയ്യില്‍നിന്ന്........
ആരു തരാന്‍.............?
അല്പം ഇടിച്ചില്‍ വന്നാല്‍‌...
മുഖം മറച്ച് നടക്കുന്നവര്‍
ദൃഷ്ടിയില്‍നിന്ന് മറയാന്‍ വ്യഗ്രത കാട്ടുന്നവര്‍
സഹായിക്കാന്‍ കഴിവുള്ളവര്‍ സഹായിക്കില്ല.
ബന്ധുക്കള്‍ ബന്ധം മറക്കുന്നു.                                                                                പരിചയഭാവം പോലും കാണിക്കില്ല.
സ്ഥിരമായോരുജോലി  സ്ഥിരമായോരുവരുമാനം.
എങ്കില്‍.............
ഇപ്പോള്‍ ആര്‍ക്കും ശല്യമില്ലാതെ ജീവിതം തള്ളിനീക്കുന്നത്
ശിവന്‍റെ കാരുണ്യംകൊണ്ടാണ്.
അല്ലെങ്കില്‍ ചേട്ടന്‍റെ,അച്ഛന്‍റെ എത്ര എത്ര പഴികള്‍ കേള്‍ക്കണം.
കാല്‍ക്കാശിനു വിലയില്ലാത്ത ഡിഗ്രിക്കാരന്‍.
കേള്‍ക്കുമ്പോള്‍ വേദനയായിരുന്നു.ആത്മരോഷമായിരുന്നു.അങ്ങനെയാണ്ശിവന്‍റെ   സഹായിയായി പെയിന്‍റിംഗ്പണിക്ക് പോയിത്തുടങ്ങിയത്.                                      അപ്പോള്‍ എല്ലാവര്‍ക്കും സഹതാപം.!
മറ്റു ജോലികള്‍ കിട്ടാന്‍ അര്‍ഹതയില്ലാഞ്ഞിട്ടാണൊ!                        തനിക്കും,ശിവനും.
അല്ല.തീര്‍ച്ചയായുംഅല്ല.                                                                                            പണം.സ്വാധീനം.
പിന്നെ എന്തൊക്കേയോ വേണം.
സര്‍ക്കാര്‍സര്‍വീസില്‍ വിലസുന്നവര്‍!
സര്‍ക്കാരിന്‍റെ മോഹനവാഗ്ദാനങ്ങള്‍....!
സ്വയംതൊഴില്‍!
പക്ഷേ,അതിനായി ശ്രമിക്കുമ്പോഴാണ്അറിയുക.
കടമ്പകള്‍.
പാവങ്ങള്‍ക്ക് തരണം ചെയ്യാന്‍ പറ്റാത്ത കടമ്പകള്‍.
അടയുന്ന വാതിലുകള്‍.
ഒടുവില്‍ അലച്ചിലും ധനനഷ്ടവും മിച്ചം.
ബാങ്കിന് സമ്പന്നരിലാണ് വിശ്വാസം.
പണം
അധികാരം .
ചിന്തക്ക്ചൂടുപിടിച്ചിരുന്ന ആ സമയത്താണല്ലോ ആ അത്ഭുതംസംഭവിച്ചത്!
സഞ്ചാരപഥംതറ്റിയ ഒരുവാല്‍നക്ഷത്രം മാനത്ത്നിന്ന്സ്ഥാനംതെറ്റി താഴേക്ക്.!.
വാല്‍നക്ഷത്രം കാണുന്നത് കഷ്ടകാലത്തിനാണ് എന്നു കേട്ടിട്ടുണ്ട്.
കൂട്ടംതെറ്റിയ നക്ഷത്രങ്ങള്‍.
ലക്ഷ്യമില്ലാതെ കറങ്ങുന്ന നക്ഷത്രങ്ങള്‍.
ഒരു തീഗോളമായി മുമ്പില്‍ പൊട്ടിവീണു!
അത്യുജ്ജ്വലപ്രഭാവലയം!കണ്ണഞ്ചിക്കുന്ന.........
ആ പ്രകാശത്തില്‍കണ്ടു;  ശിവന്‍ വളരുകയാണ്!ഭയാനകമായ കാഴ്ച!!!
സിരകളിലൂടെ ഭയത്തിന്‍റെ മിന്നല്‍പ്പിണര്‍ പാഞ്ഞു.
ഓടിരക്ഷപ്പെടാന്‍ കഴിയുന്നില്ല.കാലുകള്‍ക്കു സ്തംഭനം.
ഭൂമിയില്‍ ഉറച്ചപോലെ...
"വാ" ഗാംഭീര്യം നിറഞ്ഞ സ്വരം.
മുമ്പില്‍ ശിവന്‍!
അവിശ്വസനീയതയോടെ അവനെ തുറിച്ചുനോക്കി.
അവന്‍റെ ആകാരത്തിന് രൂപഭേദം വന്നിട്ടില്ല.
വെറും തോന്നല്‍
വിചിത്രം
"വാ എണീക്കെടാ"അവന്‍ കയ്യില്‍ പിടിച്ചു.ദേഹമാസകലം
വിദ്യുല്‍പ്രവാഹം ഏറ്റപോലെ.
വിവേചിച്ചറിയാനാവാത്ത വികാര വിസ്ഫോടനം ഉള്ളില്‍.
ഉത്തേജനം
ഉത്സാഹം
ആത്മഹര്‍ഷം
നിര്‍വൃതി
"വീട്ടിലേക്കല്ലേ?"
"അല്ല"
"പിന്നെ?"
"നമ്മെ വിളിക്കുന്നു"
"ആര്‌?"
"രക്ഷകന്‍"
" രക്ഷകനോ?"
"അതെ;രക്ഷകന്‍ നമ്മുടെരക്ഷകന്‍"""''
" നിനക്ക്......?"
"സംശയിക്കേണ്ട,എന്നില്‍നിനക്ക് വിശ്വാസമുണ്ടോ?"
"ഉണ്ട്"
"എങ്കില്‍ വരൂ"
"എങ്ങോട്ട്"
"ചോദ്യം വേണ്ട;നടക്ക്" ആജ്ഞ!
താന്‍ വെറുമൊരു അടിമ.ആജ്ഞാനുവര്‍ത്തി.
പിന്തുടര്‍ന്നു ഏതുദിശയിലേക്കാണ് യാത്രയെന്നുപോലുമറിയാതെ.
''ഭദ്രാ,ഞാന്‍ ആരെന്നറിയോ?"
"ശിവാ!"ആശ്ചര്യത്തോടെ വിളിച്ചു.
"ഞാന്‍ ശിവനല്ല."ഘനഗാംഭര്യമാര്‍ന്നശബ്ദം.
"ങ്ഹേ?"
" പേടിക്കേണ്ട;എന്‍റെകയ്യില്‍ പിടിച്ചുകൊള്ളു.."                                                                 ശിവന്‍ കയ്യ് നീട്ടി.
ഏതോ ഉള്‍പ്രേരണയോടെ ശിവന്‍റെ കയ്യില്‍ സ്പര്‍ശിച്ചപ്പോള്‍ അനിര്‍വ്വചനീയമായൊരു നിവൃതിവിശേഷം മനസ്സിനെ കുളിരണിയിച്ചതായി..
അന്തര്‍സംഘര്‍ഷങ്ങളില്ല....
വികാരവിക്ഷോഭങ്ങളില്ല.
തിരകളില്ലാത്ത സ്വച്ഛനിര്‍മ്മലമായ കടല്‍.
ഓളങ്ങളില്ല.തിരകളില്ല
ശാന്തം!
"ഭദ്രാ "
ങ്ഹേ!ശബ്ദിക്കാന്‍പറ്റുന്നില്ലല്ലോ!!!ശിവനെ തൊട്ടപ്പോള്‍...
"വേണ്ട.നീശബ്ദിക്കേണ്ട.കേട്ടാല്‍മാത്രംമതി.ഇനിനമ്മുടെവിപ്ലവംതുടങ്ങുകയായി. നമ്മെത്തന്നെ നമ്മള്‍ നാമാവശേഷമാക്കികൊണ്ടുള്ള വിപ്ലവം.                                 ആത്മാഹൂതി,അല്ലെങ്കില്‍ ദയാവധം.ജീവിതത്തില്‍ നമ്മളൊക്കെ എന്തുനേടുന്നു?യാതനയും,വേദനയും മാത്രം.നമ്മള്‍ സ്വര്‍ണകരണ്ടിയുമായി ജനിച്ചില്ല.കുതിക്കാല്‍ വെട്ടിയും, കുത്തിയുംകൊന്നും
ഉന്നതസോപാനങ്ങളേറിയില്ല.സമൂഹത്തിലെ ഉന്നതപദവി
അലങ്കരിക്കുന്നവര്‍ ഭൂരിപക്ഷവുംഎന്താണ് കാട്ടിക്കൂട്ടുന്നത്? സര്‍വ്വീസ്...........പ്രജാക്ഷേമം.നമ്മുടെരാജ്യത്തിന്സ്വാതന്ത്ര്യം
കിട്ടിയിട്ടും ആര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്.സ്വന്തം കുടുംബങ്ങളിലെ
പിന്‍തുടരാവകാശികള്‍ക്ക് ഉദ്യോഗമായാലും മന്ത്രിപ്പണിയായാലും മറ്റെന്തായാലും അതാണ് സ്ഥിതി!!!
കോരന് കഞ്ഞി കുമ്പിളില്‍തന്നെ!!! അവര്‍ക്കുവേണ്ടി തല്ലു കൊള്ളാനും ഇങ്കുലാബ് വിളിക്കാനും അതിനായിമാത്രം സൃഷ്ടിക്കപ്പെട്ട അടിമകളും.
ഇനിയത് നടക്കാന്‍പാടില്ല തുല്യത കൈവരിക്കണം.ചെറുമീനുകളെ
വലിയമീനുകള്‍ വെട്ടിവിഴുങ്ങില്ലേ? ഒന്നു ചീഞ്ഞാലെ മറ്റൊന്നിനു വളമാവൂ!
നന്മചെയ്യുന്നവര്‍ നല്ലവരാണെന്ന്‌ പറഞ്ഞിട്ടെന്തു കാര്യം?തട്ടിപ്പും,വെട്ടിപ്പും
നടത്തുകയും,അധികാരസ്ഥാനങ്ങള്‍ കയ്യടുക്കുകയും ചെയ്യുന്നവര്‍ക്കല്ലേ
സുഖഭോഗങ്ങളില്‍ ആമഗ്നരായി ജീവിതം ആസ്വദിക്കാന്‍ കഴിയുകയുള്ളൂ.
നമുക്കും അതാവാം അല്ലേ ഭദ്രാ.ഹാ...ഹാ...ഹാ..."
അവന്‍ പൊട്ടിച്ചിരിക്കുകയാണ്.പേടിപ്പെടുത്തുന്ന ചിരി!
ആ കണ്ണുകളില്‍ അഗ്നി ജ്വാല!!!
ആ ജ്വാലയില്‍ കത്തിചാമ്പലാകുമോ എന്നുസംശയിച്ചു.
എന്തൊക്കെയാണ് അവന്‍ പറഞ്ഞുകൂട്ടിയത്‌.ഏതു മായികവിഭ്രാന്തിയിലാണ്‌
അവന്‍.അതില്‍നിന്ന് എങ്ങിനെയാണ്അവനെ മോചിപ്പിക്കേണ്ടത്.?..
പെട്ടെന്ന് ശിവന്‍ നടത്തം നിറുത്തി.
അനന്തനാരായണന്‍ മാസ്റ്ററുടെ വീടിന്റെ ഗേറ്റ്.ഏതോവെളിപാടുപോലെ
ഗേറ്റിനരികിലെത്തി.
പൂട്ടിയിട്ടിരിക്കുന്ന ഗേറ്റ്..
ശിവന്‍റെ കരസ്പര്‍ശമേറ്റ ലോക്ക് കൊഞ്ചിക്കുഴഞ്ഞ്അവനിലേക്ക്‌ ചാഞ്ഞു.
ആതിഥ്യമര്യാദയോടെ ഇരുകരങ്ങളാല്‍ വാരിപ്പുണര്‍ന്ന് ഉള്ളിലേക്കാനയിച്ചു.
തന്‍റെ സാന്നിദ്ധ്യം ഗേറ്റ് പരിഗണിച്ചതേയില്ല.അത് മുഖംകറുപ്പിച്ച്പിന്‍വാങ്ങി.
ഒടുവില്‍...
ചുമലിലൊരു ഭാരവുമായി വിജിഗീഷുവിനെ പോലെ ശിവന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഞെട്ടിവിറച്ചുപോയി....
അയ്യോ അയ്യോ ശബ്ദമല്ലാതെ......................................!!!
പിന്നെ....
പിന്നെ.............
ശിവന്‍ അതിനെ നിലത്തിറക്കി.
പുറം തലോടി.
ഓമനത്തമുള്ള കിടാവ്‌!
അപ്പോള്‍?!!

ഇരുട്ടുമൂടിയ പാതയിലൂടെയാണ് അവരുടെ യാത്ര
ഇരുളിലേയ്ക്കുള്ള യാത്ര....
ഇരുട്ടുനിറഞ്ഞപാതയിലൂടെ നടക്കുകയാണ്.
അവര്‍ എങ്ങോട്ടോ നടക്കുകയാണ്‌.
വഴിയറിയാത്ത യാത്ര.
ലക്ഷ്യംതേടിയുള്ള യാത്ര.
ഇരുട്ടില്‍...........
അവര്‍ നടക്കുകയാണ്‌.........
ഊരാക്കുടുക്കില്‍ അകപ്പെട്ടതുപോലെ ഭദ്രന്.                                                                       ഓടി രക്ഷപ്പെടാന്‍പറ്റാത്തഅവസ്ഥ.                                                                                         ഇനി തലനിവര്‍ത്തി നടക്കാന്‍പോലും.......................
എന്തൊരു നാണക്കേട്! മാനക്കേട്!
ഒരു ദുശ്ശീലത്തിനും അടിമയാകാതെ ഇത്രയുംകാലം സുചരിതനായി...
ശിവനിലും ദോഷവശങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ!
തട്ടിക്കൊണ്ടുപോകല്‍?!
അതും രണ്ടുപേരെയും ബാലപാഠങ്ങള്‍ പഠിപ്പിച്ച നല്ലവനായ
അനന്തനാരായണന്‍ മാഷ് ടെവീട്ടില്‍നിന്ന്!
ഇതൊക്കെ എങ്ങനെ തോന്നി?
അരുമയായ കിടാവ്‌.എന്തൊരൈശ്വര്യം!ഇണങ്ങിച്ചേരല്‍.ഏതോആത്മബന്ധം.
ഭദ്രന്‍ അരുമക്കിടാവിന്‍റെ പുറം തലോടി.
ശിവന്‍ തിരിഞ്ഞുനോക്കി."ഭദ്രാ; പുറംപൂച്ചൊന്നും കണ്ട് മയങ്ങണ്ട.
താമസംവിനാ അത് സംഹാരരുദ്രനാകും.പുതു പാഠം ഹൃദിസ്ഥമാക്കും.
ബാലപാഠം പഠിച്ചു തുടങ്ങുക ഉണ്ണീ ഭദ്രാ."
ശിവന് ഭ്രാന്തുതന്നെ.സംശയമില്ല.
രക്ഷപ്പെടാന്‍പോലും പറ്റാത്ത ബന്ധനം.ഒന്നനങ്ങാന്‍പോലും........
അകലെ ചലിക്കുന്ന നിഴല്‍രൂപങ്ങള്‍.
ഭദ്രന്‍ ആശങ്കാകൂലനായി.                                                                                                           ഭയം ഭീകര സര്‍പ്പങ്ങളായി മുന്നില്‍ ഫണമുയര്‍ത്തി ആടി.
"കണ്ടോ,ഭദ്രാ; നമ്മുടെജീവിതം. ഭയം .അകാരണമായ ഭയം. അടിസ്ഥാനമില്ലാത്ത ഭയം.ജീവിതംതന്നെ നമുക്ക് ഭയം നിറഞ്ഞതാണ്. ഭയമില്ലാത്തജീവിതം നമുക്ക് വിധിച്ചിട്ടില്ല.എന്തിനെയൊക്കെ?ആരെയൊക്കെ?.ഇനിഭയത്തിനോടുവിട!                                       
സദ് മൂല്യവിചാരങ്ങള്‍ ഇനി മേലില്‍ ഉള്ളില്‍ എത്തിനോക്കാതിരിക്കണം.
കഠിനഹൃദയനായിരിക്കണം .അതാണിനി നമ്മുടെ യോഗ്യത.നമുക്ക് ലോകം
വെട്ടിപ്പിടിക്കണം...."ശിവന്‍റെ പ്രഭാഷണത്തിനൊടുവില്‍ ചെന്നുപ്പെട്ടത് നിഴലുകളുടെ മുമ്പിലേക്ക്‌.......
നിഴലുകള്‍ അനങ്ങി.
അവരെ പ്രതീക്ഷിച്ചിരുന്നവരെപോലെ രണ്ടു ഇരട്ടുരൂപങ്ങള്‍
മുമ്പില്‍പ്രത്യക്ഷപ്പെട്ടു.
നിഴലുകളുടെ മുമ്പില്‍ അവര്‍ നിശ്ചലരായി.
"നല്ല ഉരുപ്പടി"  ഒന്നാംഇരുട്ടു മുരണ്ടു.
ഭദ്രന്‍റെ ഉള്ളില്‍ കൊള്ളിയാന്‍ മിന്നി.
ദുരൂഹമായേതോ അസ്വസ്ഥതയുടെയും,സംഘര്‍ഷത്തിന്‍റെയും തിരതള്ളലിനിടയില്‍ ഭദ്രന് വെളിപാടുണ്ടായി....
അന്നെവിടെയോ ഉണ്ടായിരുന്ന  പെയിന്റിംഗ് ജോലിക്കിടയില്‍ ശിവനെ കാണാന്‍ വന്നവര്‍!                                                                                                                         അന്നവര്‍ ശിവനെ മാറ്റിനിര്‍ത്തി രഹസ്യമായി സംസാരിക്കുന്നതും കണ്ടു.
ഒടുവില്‍ അവര്‍ ക്ഷോഭത്തോടെ തെറ്റിപ്പിരിഞ്ഞ്പോയപ്പോള്‍ വിചാരിച്ചു, പണമിടപാടുകള്‍ ആയിരിക്കുമെന്ന്.പിന്നെ ശിവന്‍
പറഞ്ഞപ്പോഴാണ് ആ ഭീകരസത്യം അറിഞ്ഞത്.
ക്വട്ടേഷന്‍...
ശിവനെ വിലയ്ക്കെടുക്കാന്‍ വന്നവര്‍!
അവരെ പിണക്കിയാലുള്ള ദോഷം സൂചിപ്പിച്ചപ്പോള്‍ ശിവന്‍
ചിരിച്ചുതള്ളുകയാണുണ്ടായത്.
ആ ശിവന്‍...
 ഭദ്രന്‍റെ ഉള്ളില്‍ സംശയത്തിന്‍റെയും,അവിശ്വാസത്തിന്‍റെയും മുളകള്‍ പൊട്ടിവിടരാന്‍ തുടങ്ങി.

രണ്ടാംഇരുട്ടിന്‍റെ കയ്യില്‍ കയര്‍.                                                                               കയറുമായി അയാള്‍ കിടാവിനെ സമീപിച്ചു.
"ഇന്നത്തെ നിങ്ങളുടെ ദൌത്യം  അവസാനിച്ചിരിക്കുന്നു.ഇനി സന്തോഷത്തോടെ ഉരുപ്പടി ഏല്പിച്ചേക്കു;   ഞങ്ങള്‍ഏറ്റെടുക്കുന്നു"                                                             ഒന്നാംഇരുട്ടിന്‍റെ കര്‍ണ്ണകഠോരശബ്ദം.
"ഇനി?! "
" ഇനിയോ? മനസ്സിലായില്ലേ! മൃദുലമായ ഗന്ധകം എങ്ങനെ
സ്പോടകവസ്തുവായി മാറുന്നുവോ അതുപോലെ. കാത്തിരിക്കുക.വഴിയൊരുക്കുക,അണിനിരക്കുക,
സംഘടിപ്പിച്ചു കൊണ്ടുവരിക." ഒന്നാം ഇരുട്ട് പ്രവാചകനായി.
"എന്തിനാ വേറെ കയര്‍ ?"ശിവന്‍ ശാന്തനായി.
"വേണം അതാണ് ചട്ടം"
ഒന്നാം ഇരുട്ട് ശിവന്‍റെ കൈയില്‍ പണം അര്‍പ്പിച്ചുകൊണ്ട്
പറഞ്ഞു."ദക്ഷിണ സ്വീകരിക്കുക, കയര്‍ വിട്ടോളൂ.ഇനി ഞങ്ങള്‍ നിയന്ത്രണംഏറ്റെടുത്തോളാം".
പണം ശിവന്‍റെ കൈയിലിരുന്ന് വിറച്ചു.
"ഭയപ്പെടേണ്ട ചഞ്ചലപ്പെടേണ്ട.ഒറ്റിക്കൊടുത്തതിന്‍റെ പ്രതിഫലമല്ല.
കര്‍മ്മത്തിന്‍റെ ദക്ഷിണ. ദക്ഷിണ എണ്ണിനോക്കാതെ സ്വീകരിക്കുക."
രണ്ടാം ഇരുട്ട് കിടാവിന്‍റെ  പൂര്‍വ്വബന്ധം വിച്ഛേദിച്ചു.
ഒന്നാം ഇരുട്ട് കുരുങ്ങാത്ത കരുക്കുണ്ടാക്കി കിടാവിന്‍റെ കഴുത്തില്‍ ബന്ധിച്ചു.
ശിവനും ഭദ്രനും മോചനം .....
"ഇനി?" ഒന്നാം ഇരുട്ട് പെട്ടെന്ന് നിര്‍ത്തി വീണ്ടും പറഞ്ഞുതുടങ്ങി:-
"ഓ!നിങ്ങള്‍ക്കിനി തിരിച്ചുപോക്കില്ലല്ലോ.അല്ലേ !വേണ്ട ;ഭയവും,ശങ്കയും ഇനി ഒട്ടും വേണ്ട.നിങ്ങള്‍ക്കായി സുരക്ഷിത താവളം സജ്ജീകരിച്ചിട്ടുണ്ട്.
ശീഘ്രം തെക്കോട്ട്‌ നടക്കുക.മുന്നില്‍ കാണുന്ന ഒന്നാംമല കയറി, രണ്ടാംമല
കയറി, മൂന്നാം മലയില്‍ എത്തുക.മലയടിവാരത്ത്‌ പാറക്കെട്ടുകള്‍ കാണാം.
അവിടെയെത്തിയാല്‍ പത്തു ഒമ്പത്‌ നമ്പറില്‍ ഡയല്‍ചെയ്ത് ഹലോ കേള്‍ക്കുമ്പോള്‍ 'പുതുരക്തം വരികയായ് സഹജരേ' എന്നോതുക.ആ നിമിഷം
നിങ്ങള്‍ക്കുള്ള ഒളിത്താവളം ഒരുങ്ങിക്കഴിഞ്ഞിരിക്കും.നിങ്ങളെ സദാ നിരീക്ഷിച്ചുകൊണ്ട്...!വേഗം പോകൂ വെളിച്ചം പരക്കുന്നതിന്‌ മുമ്പ്..."
ഒന്നാം ഇരുട്ടിന്‍റെ കല്പനയില്‍ മുഴങ്ങിയത് ദുരൂഹമായേതോ ഭീഷണ ധ്വനി.
ആകാശത്ത്‌ പെറ്റുപെരുകുന്ന നക്ഷത്രങ്ങള്‍...                                                                  കണ്ണിന് കര്‍പ്പൂരദീപങ്ങളായി....
ഗ്രഹണം അവസാനിച്ചിരിക്കുന്നു...
ചന്ദ്രബിംബം ശോഭയോടെ തെളിഞ്ഞിരിക്കുന്നു.                                                           ശിവനും,ഭദ്രനും                                                                                 
തെക്കോട്ടേയ്ക്ക് മെല്ലെമെല്ലെ.....

ഇരുട്ടിന്‍ കൂട്ടാളികള്‍ കിടാവിനെ പുഴക്കടവിലേക്ക് ഇറക്കി.
അരുമക്കിടാവ് ജീവന്‍റെ ജലം മെല്ലെ മെല്ലെ കോരിയെടുത്ത്  തലയുയര്‍ത്തി.....
കൈവിട്ടവര്‍ തെക്കോട്ടു നീങ്ങുന്നത്‌ കണ്ണിമയ്ക്കാതെ നോക്കിനിന്നു................
ഏതോ ഉള്‍വിളിയോടെ പുഴക്കടവിലേക്ക് തിരിഞ്ഞുനോക്കിയ                       ശിവന്‍റെകണ്ണില്‍ദൃശ്യമായത്.... !                                                                                  അനന്തനാരായണന്‍ മാഷിന്‍റ  മകന്‍റെ രൂപമാണ്!!!
പട്ടുസ്വഭാവമുള്ള പ്ലസ്ടുവില്‍ പഠിക്കുന്ന മാഷിന്‍റെ പൊന്നോമന പൌത്രന്‍!
ശിവന്‍റെ കണ്ണില്‍ ആ കാഴ്ച  വജ്രസൂചിയായി തുളഞ്ഞുക്കയറി.......
അതോടൊപ്പം അമ്മമാരുടെ,സഹോദരിമാരുടെ,കുഞ്ഞുങ്ങളുടെ,അച്ഛന്മാരുടെ,
സഹോദരന്മാരുടെ.....
തീക്ഷ്ണ നയനങ്ങള്‍ ................... ...!!!!
തുളഞ്ഞുകയറുകയാണ്.
വേദനയോടെ ശിവന്‍ പുളഞ്ഞു.ഞെരിപിരികൊണ്ടു!
ക്ഷണികമായിര്‍കൊണ്ട ബോധോദയത്തോടെ ശിവന്‍ ആര്‍ത്തുവിളിച്ചു:-:"ഭദ്രാ,ചതിച്ചു.വാ.........."
കൈക്കുള്ളില്‍ അമര്‍ന്നിരുന്നു ഞെരങ്ങിയ നനഞ്ഞനോട്ടുകള്‍വൈരാഗ്യതീക്ഷ്ണതയോടെ പിച്ചിച്ചീന്തി  ഊക്കോടെ വലിച്ചെറിഞ്ഞ്......
പുഴക്കടവിലേയ്ക്ക്..........
+++++++++++++++++++=+++++++++++++++++++++++++==



*മുമ്പെഴുതിയ ഈ ചെറുകഥ അല്പസ്വല്പം മാറ്റംവരുത്തി വീണ്ടും പ്രസിദ്ധീകരിക്കുകയാണ്.


:::::::::::::::::::::::::::::::::::
ചിത്രങ്ങള്‍ -ഗൂഗിള്‍

Sunday, September 29, 2013

മറഞ്ഞു പോകുന്നവര്‍

                                            മറഞ്ഞു പോകുന്നവര്‍

                                                                                                                മിനിക്കഥ



പ്രധാന നഗരപാതയിലൂടെയുള്ള ജനത്തിരക്കിനിടയില്‍വെച്ചാണ് സ്നേഹിതന്‍റെ മുഖം പെട്ടെന്ന് ദൃഷ്ടിയില്‍പ്പെട്ടത്.
                      എത്രയോ കാലങ്ങളിലായി കണ്ടിട്ട്....
സുദൃഢമായ സ്നേഹബന്ധത്തിന്‍റെ ദീപ്തസ്മരണകള്‍
                      ഉള്ളില്‍ ആഹ്ലാദം തിരതല്ലി......
               സ്നേഹിതന്‍റെ  പേരു ചൊല്ലിവിളിക്കാന്‍ ആവേശമായി...
                  പക്ഷേ,
                    കിട്ടുന്നില്ലല്ലോ..
                      ച്ഛേ...........
                    സ്വയം ശപിച്ചു.
കുറ്റബോധം മനസ്സില്‍ കുമിഞ്ഞുകൂടി.
തിരിഞ്ഞുനോക്കിയിരുന്നുവെങ്കില്‍......
കൈവീശിക്കാണിക്കാമായിരുന്നു.
                      രക്ഷയില്ല.
അക്ഷരമാലയിലെ 'അ' മുതല്‍ 'ഹ' വരെയുള്ള അക്ഷരമേലാപ്പിലൂടെ പറന്നു.      ശബ്ദംനഷ്ടപ്പെട്ട പക്ഷിയായി ചിറകിട്ടടിച്ച് എത്തിച്ചേരാന്‍  അക്ഷരമാലകളില്‍ തെന്നിയും,മറിഞ്ഞും,ഉരുണ്ടുപിരണ്ടെഴുന്നേറ്റും.........
ഒടുവില്‍ വിഷമകരമായ വൃത്തത്തിനുള്ളില്‍ നിന്ന് പേര്‍ തപ്പിയെടുത്ത
ആഹ്ലാദത്തോടെ...............
തയ്യാറെടുത്ത്................

ഹോ! സ്നേഹിതന്‍ കണ്‍വെട്ടത്ത്‌ നിന്ന് മറഞ്ഞിരുന്നു....

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++=
മിനിക്കഥ