note

കൂട്ടായ്മ

Tuesday, March 10, 2015

കൊച്ചിലേ പാകപ്പെടുത്തണം....


                                                കൊച്ചിലേ പാകപ്പെടുത്തണം................
                                                ******************************************

മനുഷ്യനില്‍ അന്തര്‍ലീനമായ സഹജവാസനകളെ പരിപോഷിപ്പിക്കാനും വളര്‍ത്തിയെടുക്കാനുമുളള വായനയുടെ പങ്ക് നിസ്സീമമാണ്.ചെറുപ്പത്തില്‍-വായിച്ച പുസ്തകങ്ങളില്‍നിന്ന് കിട്ടിയ അറിവു് ജീവിതപ്പാതയില്‍ മാര്‍ഗ്ഗദര്‍ശ്ശികളായി മാറുന്നു.
പണ്ടൊക്കെ കൂട്ടുകുടുംബങ്ങളായിരുന്നു ഏറെയും.ഒരുവീട്ടില്‍ ചുരുങ്ങിയത്
ഇരുപത് അംഗങ്ങളെങ്കിലും ഉണ്ടായിരിക്കും.കുട്ടികളും,മറ്റുതലമുതിര്‍വരും
അടക്കം.ബഹളമയമായിരിക്കും!
ആ ചുറ്റുപാടില്‍ കൊച്ചിലേ എന്നെ കഥയുടെയും,കവിതയുടെയും ലോകത്തിലേക്ക് എത്തിച്ചത് എന്‍റെ വല്യമ്മയായിരുന്നു.(എന്‍റെ അച്ഛന്‍റെ
ജേഷ്ഠന്‍റെ ഭാര്യ)അവര്‍ക്ക് വളരെ താമസിച്ചാണ് മക്കളുണ്ടായത്.അതുകൊണ്ട്
അവരുടെ ലാളനയും,സ്നേഹവാത്സല്യങ്ങളും വേണ്ടുവോളം ഞങ്ങള്‍ക്ക്
ലഭിച്ചിരുന്നു.രാമായണവും,ഭാഗവതവും,മറ്റുപുരാണങ്ങളും അവര്‍ക്ക്
മനഃപാഠമായിരുന്നു!വൈകീട്ട് ഭക്ഷണംകഴിഞ്ഞ് എന്നെയും,അനിയനെയും
അടുത്തുകിടത്തും."കഥ പറയൂ വല്ല്യമ്മേ"ഞങ്ങള്‍ ചിണുങ്ങും..........
"ഏതു കഥ വേണം"വല്ല്യമ്മ ചോദിക്കും. രാജകുമാരന്‍റെ,സൂത്രക്കാരന്‍ കുറുക്കന്‍റെ,.....അങ്ങനെ ഞങ്ങള്‍ തര്‍ക്കിച്ചു നില്‍ക്കുമ്പോള്‍ വല്ല്യമ്മ രാമയണത്തിലേയ്ക്കൊ,ഭാഗവതത്തിലേയ്ക്കൊ ഞങ്ങളെ കൂട്ടികൊണ്ടുപോകും.ഇടയ്ക്കുവച്ച് കഥ നിര്‍ത്തുന്ന ഒരു സൂത്രമുണ്ടു് വല്ല്യമ്മയ്ക്ക്.ഞങ്ങള്‍ ചെവിവട്ടം പിടിച്ചിരിക്കുകയല്ലേ!"പിന്ന്യോ വല്ലിമ്മേ?"
വല്ല്യമ്മ ചിരിയോടെ കഥതുടരും...ഞങ്ങള്‍ ഉറങ്ങിപോയോ എന്നറിയാനാണ് ആ നിറുത്തലിന്‍റെ ഉദ്ദേശം.ഞങ്ങള്‍ ഉറങ്ങുന്നതുവരെ കഥ നിറുത്തലും,ചോദ്യവും,തുടരലും..തുടര്‍ന്നുകൊണ്ടേയിരിക്കും.
ചെറുപ്പത്തിലുള്ള ഈ സംസര്‍ഗ്ഗവും എന്‍റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്(*95- വയസ്സുപിന്നിട്ട എന്‍റെ വലിയമ്മ 2015 മാര്‍ച്ച് 14 ശനിയാഴ്ച നിര്യാതയായി*)
അപ്പര്‍പ്രൈമറിക്ളാസ്സില്‍ പഠിക്കുന്ന ഘട്ടത്തിലാണ്. പാഠ്യേതരപുസ്തകങ്ങള്‍വായിക്കാനുള്ള അവസരം ലഭിച്ചത്.            അടുത്തബന്ധു വഴിയായിരുന്നു .അദ്ദേഹം കവിത എഴുതുമായിരുന്നു. സഹൃദയനായിരുന്നു .ധാരാളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റെ പുസ്തകശേഖരത്തില്‍ ഉണ്ടായിരുന്നു. സന്മനസ്സോടെ അദ്ദേഹം പുസ്തകങ്ങള്‍ വായിക്കാനായി എനിക്ക് തന്നു. .ആദ്യമായി വായിച്ചു തുടങ്ങിയത്
ശ്രീ.കെ.പി.കേശവമേനോന്‍ രചിച്ച പുസ്തകങ്ങളായിരുന്നു .
സദ്ഗുണങ്ങളുടെ വിളനിലങ്ങളായിരുന്ന അതിലെ സദ്ഫലങ്ങള്‍
അമൃതകനികളായിരുന്നു. .അതിലെ ഉപദേശങ്ങളും നിര്‍ദേശങ്ങളും
ഊന്നുവടിയാകാന്‍ സഹായിച്ചു.
ഇന്നത്തെപ്പോലെ അന്നൊന്നും എടുക്കാനാവാത്ത പുസ്തകഭാരവും, പഠനഭാരവുംകുട്ടികളില്‍ കേററിവെയ്ക്കാറില്ല.ഒരു നിലയ്ക്ക് കുട്ടികള്‍ എല്ലാവിധ സ്വാതന്ത്ര്യങ്ങളുംഅനുഭവിക്കാന്‍ഭാഗ്യംസിദ്ധിച്ചവരായിരുന്നു.          സ്ക്കൂള്‍ വിട്ടുവന്നാലുള്ള കളി,കുളി,വിളക്കുവെച്ചശേഷം നാമംചൊല്ലല്‍,ഗൃഹപാഠം ചെയ്യല്‍,ഭക്ഷണം,ഉറക്കം.
കുടുംബങ്ങളിലെ അംഗസംഖ്യകൂടുതല്‍, കൂട്ടുകുടുംബം, വേണ്ടത്ര ചങ്ങാതിമാര്‍,വിശാലമായി കിടക്കുന്ന ഒഴിഞ്ഞ പറമ്പുകള്‍,സുന്ദരമായ കളിസ്ഥലം.സ്വച്ഛസുരഭിലമായ കുട്ടിക്കാലം.പരസ്പരംസ്നേഹിക്കാനും സഹായിക്കാനുമുള്ള മനഃസ്ഥിതി.തമ്മില്‍ തമ്മില്‍ വഴക്കും, അടിപിടിയും നിത്യസംഭവമാണെങ്കിലും പിറെറദിവസം അതെല്ലാം മറന്ന് ഉററചങ്ങാതിമാരായിമാറും.പകയില്ല.സ്വാര്‍ത്ഥതയില്ല.                             ഗ്രാമീണതയുടെ നിഷ്കളങ്കകത.ഗുരുക്കന്മാരെ ആദരിച്ചിരുന്ന കാലം.
ചങ്ങാതിമാരും,അവരുമൊത്ത് കളിയും,ചിരിയും,ഇണക്കവും,പിണക്കവും.....
ഉല്ലാസം നിറഞ്ഞ കാലം!!!
58വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള വിദ്യാഭ്യാസകാലമാണ്‌ പറഞ്ഞുവരുന്നത് കേട്ടോ!
ഇന്നും അത് ദീപ്തമായ സ്മരണകളുമായി തെളിഞ്ഞുവരുന്നുണ്ട്.
ഭാവിജീവിതത്തിനു വേണ്ടതായ സ്വഭാവരൂപീകരണവും,ചിട്ടവട്ടങ്ങളും
പഠിപ്പിച്ചെടുക്കുന്ന കാലഘട്ടം.ഇന്ന് അഭിമാനിക്കാവുന്ന സുവര്‍ണ്ണകാലം.
ഗുരുനാഥന്മാരാണ് അതില്‍ മുഖ്യപങ്കുവെക്കുന്നത് എന്നാണ് എന്‍റെ പക്ഷം.
അന്നത്തെ ഗുരുശിഷ്യബന്ധം പവിത്രവും ആത്മാര്‍ത്ഥവുമായിരുന്നു.
ഗുരുവിന്‍റെ അര്‍ത്ഥവും വ്യാപ്തിയും ഗ്രഹിച്ചിരുന്ന അദ്ധ്യാപകര്‍ ഭയഭക്തിബഹുമാനങ്ങളോടെ പെരുമാറുന്ന ശിഷ്യഗണങ്ങള്‍.. ..                     ഇന്നത് പോയകാലത്തിന്‍റെ ഓര്‍മ്മ മാത്രമായി.......
1953-ല്‍ എന്നെ പഠിക്കാനായി വില്ലടം സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തി. ഒന്നാംക്ലാസ്സിലും മൂന്നാംക്ലാസ്സിലും ക്ലാസ്മാഷ്, യശശ്ശരീരനായ അഭിവന്ദ്യവാസുമാഷായിരുന്നു. അദ്ദേഹത്തിന്‍റെ ഉപദേശങ്ങളും,നിര്‍ദേശങ്ങളും ഇന്നും കര്‍ണ്ണപുടങ്ങളില്‍ മുഴങ്ങുകയും വഴിത്താരയില്‍ പ്രകാശം ചൊരിയുകയും ചെയ്യുന്നു........

"അസത്യം പറയരുത്.സത്യസന്ധനായിരിക്കണം.                                                              ആരോടുംചീത്തവാക്കുകള്‍ പറയരുത്.
ചീത്തകൂട്ടുകെട്ടുകളില്‍ കൂടരുത്‌..                                                                          ആണ്‍കുട്ടികള്‍ നിങ്ങളില്‍  താഴെയുള്ള പെണ്‍ക്കുട്ടികളെ    അനിയത്തിമാരായും, മൂത്തവരെ ചേച്ചിമാരായും,                                          പ്രായമുള്ളവരെ അമ്മമാരായും കാണണം.                                                                           പെണ്‍കുട്ടികള്‍ നിങ്ങളില്‍ താഴെയുള്ള ആണ്‍കുട്ടികളെ
അനിയന്മാരായും, മൂത്തവരെ  ചേട്ടന്മാരായും കാണണം. അതുപോലെത്തന്നെ
പ്രായമുള്ളവരെ ബഹുമാനിക്കുകയും അവരോട് ആദരവോടെ പെരുമാറുകയും ചെയ്യണം.                  
നിങ്ങളെല്ലാം നന്നായി പഠിച്ചുമിടുക്കികളും മിടുക്കന്മാരുമാകണം.
അച്ഛനമ്മമാരെ സഹായിക്കണം.കൂട്ടുകാരെയും പരസ്പരം സഹായിക്കണം.ജാതിയും മതവും
നോക്കരുത്.മനുഷ്യരെല്ലാം ഒന്നാണ്.ഉത്തമപൌരരായി വളരണം................."
ക്ലാസ്സില്‍ പല അവസരങ്ങളിലായി തന്നിരുന്ന ആ സദുപദേശങ്ങളുടെ സാരാംശം ജീവിതവൃത്തിയിലും  സ്വാധീനം ചെലുത്താന്‍കഴിയും എന്നാണ് എനിക്ക് ബോദ്ധ്യപ്പെടുത്താന്‍ കഴിയുന്നത്‌.........
അതുപോലെത്തന്നെ ഇളംപ്രായത്തില്‍ കുടുംബത്തില്‍നിന്ന് സ്നേഹവും,വാത്സല്യവും,ശ്രദ്ധയും ലഭിക്കുമാറാണം.ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍,അണുകുടുംബങ്ങളില്‍ അതിനൊന്നും സമയമില്ലെന്നതാണ് സത്യം.എല്ലാം ശീഘ്രഗതിയിലുള്ള നീക്കം...അതിന്‍റെ ദോഷങ്ങളും,വിപത്തുകളുമാണ് ഇന്ന് നാം ദിനംതോറും കണ്ടുംകേട്ടും കൊണ്ടിരിക്കുന്നത്........................

പുസ്തകവായനയില്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെ കളിക്കാന്‍
സമയകുറവ്.ചങ്ങാതിമാര്‍ക്ക് പരിഭവം.നാടന്‍പന്ത്,ചുട്ടിയും കോലും,കിളിമാസ്,ഞൊണ്ടി,ഗോലി,പമ്പരംഏറ്,
കോട്ട എന്നിവയൊക്കെയായിരുന്നു കളികള്‍ .
വളരുന്നതോടൊപ്പം വായനാഭിരുചിയുടെ ദിശയുംമാറി.സമീപമുളള വില്ലടം യുവജനസംഘംവായനശാലയില്‍ അംഗമായി.ഇഷ്ടാനുസരണമുളള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യംകിട്ടി.
വായനയുടെ വസന്തം സമാഗതമായി.
കാലപ്രവാഹത്തില്‍ വായനയില്‍ ക്രമാനുക്രമമായ വ്യതിയാനങ്ങള്‍ വന്നു.
ബാലസാഹിത്യകൃതികള്‍,ചെറുകഥകള്‍,നോവലുകള്‍,പുരാണകഥകള്‍,ചരിത്രകഥകള്‍,പിന്നെ എഴുത്തിന്‍റെ എഴുത്തിന്‍റെ വഴിയിലേക്ക് തിരിഞ്ഞു.ഹൈസ്കൂള്‍ ക്ലാസ് തൊട്ടുത്തന്നെ കവിതകളും,കഥകളും എഴുതിത്തുടങ്ങി.സാഹിത്യമത്സരങ്ങളില്‍ സമ്മാനങ്ങള്‍   കിട്ടിത്തുടങ്ങിയപ്പോള്‍ എഴുതുവാനുള്ള ആവേശവും,ഉത്സാഹവും വര്‍ദ്ധിച്ചു.
അതിനിടയില്‍ വായനയിലും കുറവുവരുത്തിയില്ല
പ്രൌഢവും,വിശ്വപ്രസിദ്ധവുമായരചനകള്‍,ആത്മകഥകള്‍,ജീവചരിത്രങ്ങള്‍
,യാത്രാവിവരണങ്ങള്‍,ആത്മീയഗ്രന്ഥങ്ങള്‍.എത്ര...എത്ര.
1960-70 കാലഘട്ടങ്ങളില്‍ സാഹിത്യസാംസ്‌ക്കാരിക രംഗത്ത് സജീവമായിരുന്നു.
1976 ല്‍ തൃശൂര്‍ സഹൃദയവേദി പ്രസാധകരായി "നീ എന്‍റെ ദുഃഖം"എന്ന എന്‍റെ ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു....

സൌദിയില്‍ നിന്ന് തിരിച്ചു വന്നതിനുശേഷം ശ്രീനാരായണ ഗുരുദേവന്‍റെ ആസ്ഥാനമായ വര്‍ക്കല ശിവഗിരിമഠത്തില്‍(ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്)
പത്തുകൊല്ലത്തോളം സേവനമനുഷ്ഠിക്കുകയും ഇപ്പോള്‍  ഗ്രന്ഥശാലാപ്രസ്ഥാനത്തിലും, സാഹിത്യസാംസ്‌ക്കാരികമണ്ഡലങ്ങളിലും ഗുരുദേവപ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ആവുംവിധം........

*********************************************************************************

Sunday, April 13, 2014

The Last Supper - Official Teaser 1


ഓര്‍മ്മകളിലെ മധുരം



ബാല്യകാലം മുതല്‍ എന്‍റെ ഉത്തമസുഹൃത്തായ ശ്രീ.മഠത്തിപ്പറമ്പില്‍ മുകുന്ദന്‍റെ മകനാണ് യുവഹൃദയങ്ങളുടെ ഹരവും സിനിമാരംഗത്ത് ശ്രദ്ധേയമായ അഭിനയം കാഴ്ചവെയ്ക്കുന്ന യുവനടനായ ശ്രീ.ഉണ്ണിമുകുന്ദന്‍.      ശ്രീ.എം.മുകുന്ദന്‍ 1970-80 കാലഘട്ടങ്ങളില്‍ ഞങ്ങളുടെ നാട്ടിലെ മികച്ചൊരു നാടകനടനായിരുന്നു.അന്നൊക്കെ ഞങ്ങള്‍വിഷു,ഓണം,ക്രിസ്മസ്,ഉത്സവം,പെരുന്നാള്‍ എന്നീ ആഘോഷാവസരങ്ങളില്‍ നാടകം അവതരിപ്പിക്കുക പതിവാണ്.വായനശാലയുടെ ,അല്ലെങ്കില്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍.... മൈതാനത്ത് സ്റ്റേജൊക്കെ കെട്ടി സി.എല്‍.ജോസിന്‍റെ.പുന്നപ്ര ദാമോദരന്‍റെ,ടി.എല്‍.ജോസിന്‍റെ,എസ്.എല്‍.പുരത്തിന്‍റെ അങ്ങനെ അങ്ങനെ സാധാരണജനങ്ങളെ പിടിച്ചിരുത്താന്‍ പര്യപ്തമായ പാത്രസൃഷ്ടിയും,സംഭാഷണംകൊണ്ട്‌ രസിക്കുന്നതുമായ നാടകങ്ങള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കും. അന്നൊക്കെ നാടകത്തിന് മൈതാനം നിറയെ ആളായിരിക്കും.എല്ലാവരും തറയില്‍ ഇരുന്നുകൊള്ളും.ആണുങ്ങള്‍ക്കും,പെണ്ണുങ്ങള്‍ക്കും പ്രത്യേക ഭാഗങ്ങള്‍ തിരിക്കും.എല്ലാവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് പരിപാടി മംഗളകരമായി പര്യവസാനിക്കുമ്പോണ്ടാകുന്ന ആനന്ദം അതിനിര്‍വ്വാച്യമാണ്.                                                             മിക്ക നാടകങ്ങളിലും മുകുന്ദനായിരിക്കും നായകന്‍.നാടകമത്സരങ്ങളിലും പങ്കെടുക്കും.ധാരാളം സമ്മാനങ്ങളും നേടിയിട്ടുണ്ട്.                           ക്രമേണ ജീവിതപ്രാരാബ്ദങ്ങളില്‍ മുകുന്ദന് പ്രവാസിയാകേണ്ടിവന്നു.............ഇപ്പോള്‍ മുകുന്ദന് സന്തോഷിക്കാം മുകുന്ദന്റെ നല്ല നന്മനിറഞ്ഞ മനസ്സുപോലെ മകന്‍ ഉണ്ണി മുകുന്ദന്‍ സിനിമാലോകത്ത് തിളക്കമേറിയ താരമായി മാറുകയാണ്.മേയ് രണ്ടിന് എസ്.ജോര്‍ജ്ജ് നിര്‍മ്മാതാവും,വിനില്‍ വാസു കഥയും,സംവിധാനവും നിര്‍വ്വഹിച്ച ദി ലാസ്റ്റ് സഫര്‍ എന്ന സിനിമാ റിലീസാവുകയാണ്.ഉണ്ണിമുകുന്ദനാണ് നായകന്‍......              മനസ്സില്‍ നിറയെ ആനന്ദമുണ്ട്....അഭിമാനമുണ്ട്................എല്ലാവിധ വിജയങ്ങളും നേര്‍ന്നുകൊണ്ട്.........ആശംസകളോടെ


താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ.

Friday, November 8, 2013

ഗ്രഹണം

                         ഗ്രഹണം                                                           ചെറുകഥ               സി.വി.തങ്കപ്പന്‍    


വിറകൊള്ളും നക്ഷത്രങ്ങള്‍ ചാടിവീഴാന്‍ തക്കംപാര്‍ത്ത് മാനത്ത്.
"കള്ളാ കള്ളാ" എന്ന് രഹസ്യമായി ചെവിയിലോതി നാണിപ്പിച്ചു
കൊണ്ടോടുന്ന കുസൃതിക്കാറ്റ്‌.
ഇരുട്ടുമൂടിയ പാതയിലൂടെ അവര്‍ നടക്കുകയാണ്...
തട്ടിയെടുത്ത  കളവുമുതലുമായി...
"ഇനി എങ്ങോട്ടാ ?" എന്നുചോദിക്കാന്‍ നാവുപൊന്തുന്നില്ലല്ലോ!
ഭദ്രന് സംഭ്രമമായി.                                                                                                കയറില്‍പിടിച്ച് മുമ്പേ ഗമിക്കുന്നു ശിവന്‍..
ഒടുവില്‍ ഭദ്രന്‍ കൈക്കൊട്ടി ശ്രദ്ധക്ഷണിച്ചു..
തിരിഞ്ഞുനോക്കിക്കൊണ്ട് ശിവന്‍ പറഞ്ഞു:-
"മാര്‍ഗ്ഗം തെളിഞ്ഞുവരും" ശിവന്‍റെ വാക്കില്‍ ആത്മവിശ്വാസം.
ഏതോ ഉള്‍വിളി . പുതുദര്‍ശനത്തിന്‍റെ തിരിച്ചറിവ്.
തെളിയുന്ന തിളക്കമാര്‍ന്ന രാജകീയ പാത.
" നടക്ക്; അവസാനിച്ചിട്ടില്ല,ആരംഭിച്ചിട്ടേയുള്ളു.പിന്തുടരൂ.''ശിവന്‍
തുടര്‍ന്നുപറഞ്ഞു.
ജാള്യതയോടെ,കുറ്റബോധത്തോടെ ശിവനെന്ന അവ്യക്തനിഴലിനെ
പിന്തുടര്‍ന്നു ഭദ്രന്‍.
ഏതോ ഉന്മാദലഹരിയില്‍............
മായികവിഭ്രാന്തിയില്‍.....................
ആലോചിക്കാതെ അബദ്ധങ്ങളില്‍ ചെന്നുചാടുക ശീലമായിപ്പോയി. വരുംവരായ്കകളെപ്പറ്റി ചിന്തിക്കുക പോലുമില്ല.                                                          ഇറങ്ങിത്തിരിച്ചതിനുശേഷമാണ് ചിന്തിക്കുക.
ഇനി എന്തുമാര്‍ഗ്ഗം?
പൊറുക്കാന്‍ പറ്റാത്ത കുറ്റമാണ് ചെയ്തിരിക്കുന്നത്.
ശിവനില്‍ ഏതോ ദുര്‍ഭൂതം ആവേശിച്ചിരിക്കുന്നു.
അവനില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍!
അമാനുഷിക ശക്തിവിശേഷങ്ങള്‍ !വാക്കിലും,പ്രവൃത്തിയിലും
വന്നമാറ്റങ്ങള്‍!
അത്ഭുതംതോന്നുന്നു!!!
ഇറങ്ങിതിരിച്ചസ്ഥിതിക്ക് ഉപേക്ഷിക്കാനും പറ്റാത്ത അവസ്ഥ.
എന്തൊക്കെയാണ് സംഭവിച്ചത്? ഒരുദുസ്സ്വപ്നംപോലെ...............
ഉന്മാദത്തിനധീനനായി ചിന്താശേഷിനഷ്ടപ്പെട്ട്                                                       ഒഴുക്കിലെ  പൊങ്ങുത്തടിപോലെ ഒഴുകുകയായിരുന്നു.

ഒരു സിനിമ കാണാന്‍ പോയതിന്‍റെ വിന.
അതോ മനപ്പൂര്‍വം വഴിയൊരുക്കിയതാണോ ശിവന്‍?!
സംശയം പെരുകുന്നു.ഇപ്പോള്‍ സംസാരശേഷി പോലും നഷ്ടപ്പെട്ട്‌ താന്‍...
വീണുക്കിട്ടുന്ന ഒഴിവുകളില്‍ സിനിമാകാണാന്‍ പോകാറ്‌ പതിവാണല്ലോ!
പറഞ്ഞിട്ടു കാര്യമില്ല.വരാനുള്ളള്ളത് വഴിയില്‍ തങ്ങുകയില്ലല്ലോ!
സെക്കന്‍റെ് സിനിമ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയപ്പോഴും
വെറുതെ ഓരോന്നു പറഞ്ഞിരുന്നു കവലയില്‍.
അതിനിടയിലാണ് ശിവന്‍ ചോദിച്ചത്:-"ഭദ്രാ,നെന്‍റെ കയ്യില്കാശുണ്ടോ?"
"എത്ര്യാ"
"ഒരു പതിനയ്യായിരം..."
"അയ്യോ!ഇല്ലല്ലോ........!
"ഒന്നുതിരിക്കാന്‍ ..വേഗംതന്നെത്തിരിച്ചുതരാം"
"ഒരു പാക്വൊല്ലല്ലൊ" നിസഹായാവസ്ഥയില്‍ ശബ്ദവുംപതറിപ്പോയി.
സത്യം.എത്ര എത്ര ആവശ്യങ്ങള്‍ നടക്കാതെ പോകുന്നു.
ആരോടു പറയാനാണ്.
സഹിക്കുക.
"പെങ്ങള്‍ടെ കല്ല്യാണത്തിന് മൂന്നുലക്ഷം രൂപ സൊസൈറ്റീന്നു വായ്‌പയെടുത്തതാ ഒന്നും അടയ്ക്കാന്‍ പറ്റീല്യ ഇപ്പോ.ജപ്തിനോട്ടീസ്......  ന്താ ചിയ്യാ?.." തലയില്‍ വിരലോടിച്ച് ശിവന്‍ സങ്കടക്കഥ നിരത്തുമ്പോള്‍...
 മനസ്സിലൊരുവിങ്ങല്‍. ധര്‍മ്മസങ്കടം.
ആത്മാര്‍ത്ഥസ്നേഹിതന്‍ അതിലുപരി...........
സഹായിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.....
എന്തെങ്കിലും മാര്‍ഗമുണ്ടായിരുന്നുവെങ്കില്‍......
ഒരല്പം പൊന്നൊ മറ്റൊ പണയംവച്ച്...........
അല്ലെങ്കില്‍ ആരുടെയെങ്കിലും കയ്യില്‍നിന്ന്........
ആരു തരാന്‍.............?
അല്പം ഇടിച്ചില്‍ വന്നാല്‍‌...
മുഖം മറച്ച് നടക്കുന്നവര്‍
ദൃഷ്ടിയില്‍നിന്ന് മറയാന്‍ വ്യഗ്രത കാട്ടുന്നവര്‍
സഹായിക്കാന്‍ കഴിവുള്ളവര്‍ സഹായിക്കില്ല.
ബന്ധുക്കള്‍ ബന്ധം മറക്കുന്നു.                                                                                പരിചയഭാവം പോലും കാണിക്കില്ല.
സ്ഥിരമായോരുജോലി  സ്ഥിരമായോരുവരുമാനം.
എങ്കില്‍.............
ഇപ്പോള്‍ ആര്‍ക്കും ശല്യമില്ലാതെ ജീവിതം തള്ളിനീക്കുന്നത്
ശിവന്‍റെ കാരുണ്യംകൊണ്ടാണ്.
അല്ലെങ്കില്‍ ചേട്ടന്‍റെ,അച്ഛന്‍റെ എത്ര എത്ര പഴികള്‍ കേള്‍ക്കണം.
കാല്‍ക്കാശിനു വിലയില്ലാത്ത ഡിഗ്രിക്കാരന്‍.
കേള്‍ക്കുമ്പോള്‍ വേദനയായിരുന്നു.ആത്മരോഷമായിരുന്നു.അങ്ങനെയാണ്ശിവന്‍റെ   സഹായിയായി പെയിന്‍റിംഗ്പണിക്ക് പോയിത്തുടങ്ങിയത്.                                      അപ്പോള്‍ എല്ലാവര്‍ക്കും സഹതാപം.!
മറ്റു ജോലികള്‍ കിട്ടാന്‍ അര്‍ഹതയില്ലാഞ്ഞിട്ടാണൊ!                        തനിക്കും,ശിവനും.
അല്ല.തീര്‍ച്ചയായുംഅല്ല.                                                                                            പണം.സ്വാധീനം.
പിന്നെ എന്തൊക്കേയോ വേണം.
സര്‍ക്കാര്‍സര്‍വീസില്‍ വിലസുന്നവര്‍!
സര്‍ക്കാരിന്‍റെ മോഹനവാഗ്ദാനങ്ങള്‍....!
സ്വയംതൊഴില്‍!
പക്ഷേ,അതിനായി ശ്രമിക്കുമ്പോഴാണ്അറിയുക.
കടമ്പകള്‍.
പാവങ്ങള്‍ക്ക് തരണം ചെയ്യാന്‍ പറ്റാത്ത കടമ്പകള്‍.
അടയുന്ന വാതിലുകള്‍.
ഒടുവില്‍ അലച്ചിലും ധനനഷ്ടവും മിച്ചം.
ബാങ്കിന് സമ്പന്നരിലാണ് വിശ്വാസം.
പണം
അധികാരം .
ചിന്തക്ക്ചൂടുപിടിച്ചിരുന്ന ആ സമയത്താണല്ലോ ആ അത്ഭുതംസംഭവിച്ചത്!
സഞ്ചാരപഥംതറ്റിയ ഒരുവാല്‍നക്ഷത്രം മാനത്ത്നിന്ന്സ്ഥാനംതെറ്റി താഴേക്ക്.!.
വാല്‍നക്ഷത്രം കാണുന്നത് കഷ്ടകാലത്തിനാണ് എന്നു കേട്ടിട്ടുണ്ട്.
കൂട്ടംതെറ്റിയ നക്ഷത്രങ്ങള്‍.
ലക്ഷ്യമില്ലാതെ കറങ്ങുന്ന നക്ഷത്രങ്ങള്‍.
ഒരു തീഗോളമായി മുമ്പില്‍ പൊട്ടിവീണു!
അത്യുജ്ജ്വലപ്രഭാവലയം!കണ്ണഞ്ചിക്കുന്ന.........
ആ പ്രകാശത്തില്‍കണ്ടു;  ശിവന്‍ വളരുകയാണ്!ഭയാനകമായ കാഴ്ച!!!
സിരകളിലൂടെ ഭയത്തിന്‍റെ മിന്നല്‍പ്പിണര്‍ പാഞ്ഞു.
ഓടിരക്ഷപ്പെടാന്‍ കഴിയുന്നില്ല.കാലുകള്‍ക്കു സ്തംഭനം.
ഭൂമിയില്‍ ഉറച്ചപോലെ...
"വാ" ഗാംഭീര്യം നിറഞ്ഞ സ്വരം.
മുമ്പില്‍ ശിവന്‍!
അവിശ്വസനീയതയോടെ അവനെ തുറിച്ചുനോക്കി.
അവന്‍റെ ആകാരത്തിന് രൂപഭേദം വന്നിട്ടില്ല.
വെറും തോന്നല്‍
വിചിത്രം
"വാ എണീക്കെടാ"അവന്‍ കയ്യില്‍ പിടിച്ചു.ദേഹമാസകലം
വിദ്യുല്‍പ്രവാഹം ഏറ്റപോലെ.
വിവേചിച്ചറിയാനാവാത്ത വികാര വിസ്ഫോടനം ഉള്ളില്‍.
ഉത്തേജനം
ഉത്സാഹം
ആത്മഹര്‍ഷം
നിര്‍വൃതി
"വീട്ടിലേക്കല്ലേ?"
"അല്ല"
"പിന്നെ?"
"നമ്മെ വിളിക്കുന്നു"
"ആര്‌?"
"രക്ഷകന്‍"
" രക്ഷകനോ?"
"അതെ;രക്ഷകന്‍ നമ്മുടെരക്ഷകന്‍"""''
" നിനക്ക്......?"
"സംശയിക്കേണ്ട,എന്നില്‍നിനക്ക് വിശ്വാസമുണ്ടോ?"
"ഉണ്ട്"
"എങ്കില്‍ വരൂ"
"എങ്ങോട്ട്"
"ചോദ്യം വേണ്ട;നടക്ക്" ആജ്ഞ!
താന്‍ വെറുമൊരു അടിമ.ആജ്ഞാനുവര്‍ത്തി.
പിന്തുടര്‍ന്നു ഏതുദിശയിലേക്കാണ് യാത്രയെന്നുപോലുമറിയാതെ.
''ഭദ്രാ,ഞാന്‍ ആരെന്നറിയോ?"
"ശിവാ!"ആശ്ചര്യത്തോടെ വിളിച്ചു.
"ഞാന്‍ ശിവനല്ല."ഘനഗാംഭര്യമാര്‍ന്നശബ്ദം.
"ങ്ഹേ?"
" പേടിക്കേണ്ട;എന്‍റെകയ്യില്‍ പിടിച്ചുകൊള്ളു.."                                                                 ശിവന്‍ കയ്യ് നീട്ടി.
ഏതോ ഉള്‍പ്രേരണയോടെ ശിവന്‍റെ കയ്യില്‍ സ്പര്‍ശിച്ചപ്പോള്‍ അനിര്‍വ്വചനീയമായൊരു നിവൃതിവിശേഷം മനസ്സിനെ കുളിരണിയിച്ചതായി..
അന്തര്‍സംഘര്‍ഷങ്ങളില്ല....
വികാരവിക്ഷോഭങ്ങളില്ല.
തിരകളില്ലാത്ത സ്വച്ഛനിര്‍മ്മലമായ കടല്‍.
ഓളങ്ങളില്ല.തിരകളില്ല
ശാന്തം!
"ഭദ്രാ "
ങ്ഹേ!ശബ്ദിക്കാന്‍പറ്റുന്നില്ലല്ലോ!!!ശിവനെ തൊട്ടപ്പോള്‍...
"വേണ്ട.നീശബ്ദിക്കേണ്ട.കേട്ടാല്‍മാത്രംമതി.ഇനിനമ്മുടെവിപ്ലവംതുടങ്ങുകയായി. നമ്മെത്തന്നെ നമ്മള്‍ നാമാവശേഷമാക്കികൊണ്ടുള്ള വിപ്ലവം.                                 ആത്മാഹൂതി,അല്ലെങ്കില്‍ ദയാവധം.ജീവിതത്തില്‍ നമ്മളൊക്കെ എന്തുനേടുന്നു?യാതനയും,വേദനയും മാത്രം.നമ്മള്‍ സ്വര്‍ണകരണ്ടിയുമായി ജനിച്ചില്ല.കുതിക്കാല്‍ വെട്ടിയും, കുത്തിയുംകൊന്നും
ഉന്നതസോപാനങ്ങളേറിയില്ല.സമൂഹത്തിലെ ഉന്നതപദവി
അലങ്കരിക്കുന്നവര്‍ ഭൂരിപക്ഷവുംഎന്താണ് കാട്ടിക്കൂട്ടുന്നത്? സര്‍വ്വീസ്...........പ്രജാക്ഷേമം.നമ്മുടെരാജ്യത്തിന്സ്വാതന്ത്ര്യം
കിട്ടിയിട്ടും ആര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്.സ്വന്തം കുടുംബങ്ങളിലെ
പിന്‍തുടരാവകാശികള്‍ക്ക് ഉദ്യോഗമായാലും മന്ത്രിപ്പണിയായാലും മറ്റെന്തായാലും അതാണ് സ്ഥിതി!!!
കോരന് കഞ്ഞി കുമ്പിളില്‍തന്നെ!!! അവര്‍ക്കുവേണ്ടി തല്ലു കൊള്ളാനും ഇങ്കുലാബ് വിളിക്കാനും അതിനായിമാത്രം സൃഷ്ടിക്കപ്പെട്ട അടിമകളും.
ഇനിയത് നടക്കാന്‍പാടില്ല തുല്യത കൈവരിക്കണം.ചെറുമീനുകളെ
വലിയമീനുകള്‍ വെട്ടിവിഴുങ്ങില്ലേ? ഒന്നു ചീഞ്ഞാലെ മറ്റൊന്നിനു വളമാവൂ!
നന്മചെയ്യുന്നവര്‍ നല്ലവരാണെന്ന്‌ പറഞ്ഞിട്ടെന്തു കാര്യം?തട്ടിപ്പും,വെട്ടിപ്പും
നടത്തുകയും,അധികാരസ്ഥാനങ്ങള്‍ കയ്യടുക്കുകയും ചെയ്യുന്നവര്‍ക്കല്ലേ
സുഖഭോഗങ്ങളില്‍ ആമഗ്നരായി ജീവിതം ആസ്വദിക്കാന്‍ കഴിയുകയുള്ളൂ.
നമുക്കും അതാവാം അല്ലേ ഭദ്രാ.ഹാ...ഹാ...ഹാ..."
അവന്‍ പൊട്ടിച്ചിരിക്കുകയാണ്.പേടിപ്പെടുത്തുന്ന ചിരി!
ആ കണ്ണുകളില്‍ അഗ്നി ജ്വാല!!!
ആ ജ്വാലയില്‍ കത്തിചാമ്പലാകുമോ എന്നുസംശയിച്ചു.
എന്തൊക്കെയാണ് അവന്‍ പറഞ്ഞുകൂട്ടിയത്‌.ഏതു മായികവിഭ്രാന്തിയിലാണ്‌
അവന്‍.അതില്‍നിന്ന് എങ്ങിനെയാണ്അവനെ മോചിപ്പിക്കേണ്ടത്.?..
പെട്ടെന്ന് ശിവന്‍ നടത്തം നിറുത്തി.
അനന്തനാരായണന്‍ മാസ്റ്ററുടെ വീടിന്റെ ഗേറ്റ്.ഏതോവെളിപാടുപോലെ
ഗേറ്റിനരികിലെത്തി.
പൂട്ടിയിട്ടിരിക്കുന്ന ഗേറ്റ്..
ശിവന്‍റെ കരസ്പര്‍ശമേറ്റ ലോക്ക് കൊഞ്ചിക്കുഴഞ്ഞ്അവനിലേക്ക്‌ ചാഞ്ഞു.
ആതിഥ്യമര്യാദയോടെ ഇരുകരങ്ങളാല്‍ വാരിപ്പുണര്‍ന്ന് ഉള്ളിലേക്കാനയിച്ചു.
തന്‍റെ സാന്നിദ്ധ്യം ഗേറ്റ് പരിഗണിച്ചതേയില്ല.അത് മുഖംകറുപ്പിച്ച്പിന്‍വാങ്ങി.
ഒടുവില്‍...
ചുമലിലൊരു ഭാരവുമായി വിജിഗീഷുവിനെ പോലെ ശിവന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഞെട്ടിവിറച്ചുപോയി....
അയ്യോ അയ്യോ ശബ്ദമല്ലാതെ......................................!!!
പിന്നെ....
പിന്നെ.............
ശിവന്‍ അതിനെ നിലത്തിറക്കി.
പുറം തലോടി.
ഓമനത്തമുള്ള കിടാവ്‌!
അപ്പോള്‍?!!

ഇരുട്ടുമൂടിയ പാതയിലൂടെയാണ് അവരുടെ യാത്ര
ഇരുളിലേയ്ക്കുള്ള യാത്ര....
ഇരുട്ടുനിറഞ്ഞപാതയിലൂടെ നടക്കുകയാണ്.
അവര്‍ എങ്ങോട്ടോ നടക്കുകയാണ്‌.
വഴിയറിയാത്ത യാത്ര.
ലക്ഷ്യംതേടിയുള്ള യാത്ര.
ഇരുട്ടില്‍...........
അവര്‍ നടക്കുകയാണ്‌.........
ഊരാക്കുടുക്കില്‍ അകപ്പെട്ടതുപോലെ ഭദ്രന്.                                                                       ഓടി രക്ഷപ്പെടാന്‍പറ്റാത്തഅവസ്ഥ.                                                                                         ഇനി തലനിവര്‍ത്തി നടക്കാന്‍പോലും.......................
എന്തൊരു നാണക്കേട്! മാനക്കേട്!
ഒരു ദുശ്ശീലത്തിനും അടിമയാകാതെ ഇത്രയുംകാലം സുചരിതനായി...
ശിവനിലും ദോഷവശങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ!
തട്ടിക്കൊണ്ടുപോകല്‍?!
അതും രണ്ടുപേരെയും ബാലപാഠങ്ങള്‍ പഠിപ്പിച്ച നല്ലവനായ
അനന്തനാരായണന്‍ മാഷ് ടെവീട്ടില്‍നിന്ന്!
ഇതൊക്കെ എങ്ങനെ തോന്നി?
അരുമയായ കിടാവ്‌.എന്തൊരൈശ്വര്യം!ഇണങ്ങിച്ചേരല്‍.ഏതോആത്മബന്ധം.
ഭദ്രന്‍ അരുമക്കിടാവിന്‍റെ പുറം തലോടി.
ശിവന്‍ തിരിഞ്ഞുനോക്കി."ഭദ്രാ; പുറംപൂച്ചൊന്നും കണ്ട് മയങ്ങണ്ട.
താമസംവിനാ അത് സംഹാരരുദ്രനാകും.പുതു പാഠം ഹൃദിസ്ഥമാക്കും.
ബാലപാഠം പഠിച്ചു തുടങ്ങുക ഉണ്ണീ ഭദ്രാ."
ശിവന് ഭ്രാന്തുതന്നെ.സംശയമില്ല.
രക്ഷപ്പെടാന്‍പോലും പറ്റാത്ത ബന്ധനം.ഒന്നനങ്ങാന്‍പോലും........
അകലെ ചലിക്കുന്ന നിഴല്‍രൂപങ്ങള്‍.
ഭദ്രന്‍ ആശങ്കാകൂലനായി.                                                                                                           ഭയം ഭീകര സര്‍പ്പങ്ങളായി മുന്നില്‍ ഫണമുയര്‍ത്തി ആടി.
"കണ്ടോ,ഭദ്രാ; നമ്മുടെജീവിതം. ഭയം .അകാരണമായ ഭയം. അടിസ്ഥാനമില്ലാത്ത ഭയം.ജീവിതംതന്നെ നമുക്ക് ഭയം നിറഞ്ഞതാണ്. ഭയമില്ലാത്തജീവിതം നമുക്ക് വിധിച്ചിട്ടില്ല.എന്തിനെയൊക്കെ?ആരെയൊക്കെ?.ഇനിഭയത്തിനോടുവിട!                                       
സദ് മൂല്യവിചാരങ്ങള്‍ ഇനി മേലില്‍ ഉള്ളില്‍ എത്തിനോക്കാതിരിക്കണം.
കഠിനഹൃദയനായിരിക്കണം .അതാണിനി നമ്മുടെ യോഗ്യത.നമുക്ക് ലോകം
വെട്ടിപ്പിടിക്കണം...."ശിവന്‍റെ പ്രഭാഷണത്തിനൊടുവില്‍ ചെന്നുപ്പെട്ടത് നിഴലുകളുടെ മുമ്പിലേക്ക്‌.......
നിഴലുകള്‍ അനങ്ങി.
അവരെ പ്രതീക്ഷിച്ചിരുന്നവരെപോലെ രണ്ടു ഇരട്ടുരൂപങ്ങള്‍
മുമ്പില്‍പ്രത്യക്ഷപ്പെട്ടു.
നിഴലുകളുടെ മുമ്പില്‍ അവര്‍ നിശ്ചലരായി.
"നല്ല ഉരുപ്പടി"  ഒന്നാംഇരുട്ടു മുരണ്ടു.
ഭദ്രന്‍റെ ഉള്ളില്‍ കൊള്ളിയാന്‍ മിന്നി.
ദുരൂഹമായേതോ അസ്വസ്ഥതയുടെയും,സംഘര്‍ഷത്തിന്‍റെയും തിരതള്ളലിനിടയില്‍ ഭദ്രന് വെളിപാടുണ്ടായി....
അന്നെവിടെയോ ഉണ്ടായിരുന്ന  പെയിന്റിംഗ് ജോലിക്കിടയില്‍ ശിവനെ കാണാന്‍ വന്നവര്‍!                                                                                                                         അന്നവര്‍ ശിവനെ മാറ്റിനിര്‍ത്തി രഹസ്യമായി സംസാരിക്കുന്നതും കണ്ടു.
ഒടുവില്‍ അവര്‍ ക്ഷോഭത്തോടെ തെറ്റിപ്പിരിഞ്ഞ്പോയപ്പോള്‍ വിചാരിച്ചു, പണമിടപാടുകള്‍ ആയിരിക്കുമെന്ന്.പിന്നെ ശിവന്‍
പറഞ്ഞപ്പോഴാണ് ആ ഭീകരസത്യം അറിഞ്ഞത്.
ക്വട്ടേഷന്‍...
ശിവനെ വിലയ്ക്കെടുക്കാന്‍ വന്നവര്‍!
അവരെ പിണക്കിയാലുള്ള ദോഷം സൂചിപ്പിച്ചപ്പോള്‍ ശിവന്‍
ചിരിച്ചുതള്ളുകയാണുണ്ടായത്.
ആ ശിവന്‍...
 ഭദ്രന്‍റെ ഉള്ളില്‍ സംശയത്തിന്‍റെയും,അവിശ്വാസത്തിന്‍റെയും മുളകള്‍ പൊട്ടിവിടരാന്‍ തുടങ്ങി.

രണ്ടാംഇരുട്ടിന്‍റെ കയ്യില്‍ കയര്‍.                                                                               കയറുമായി അയാള്‍ കിടാവിനെ സമീപിച്ചു.
"ഇന്നത്തെ നിങ്ങളുടെ ദൌത്യം  അവസാനിച്ചിരിക്കുന്നു.ഇനി സന്തോഷത്തോടെ ഉരുപ്പടി ഏല്പിച്ചേക്കു;   ഞങ്ങള്‍ഏറ്റെടുക്കുന്നു"                                                             ഒന്നാംഇരുട്ടിന്‍റെ കര്‍ണ്ണകഠോരശബ്ദം.
"ഇനി?! "
" ഇനിയോ? മനസ്സിലായില്ലേ! മൃദുലമായ ഗന്ധകം എങ്ങനെ
സ്പോടകവസ്തുവായി മാറുന്നുവോ അതുപോലെ. കാത്തിരിക്കുക.വഴിയൊരുക്കുക,അണിനിരക്കുക,
സംഘടിപ്പിച്ചു കൊണ്ടുവരിക." ഒന്നാം ഇരുട്ട് പ്രവാചകനായി.
"എന്തിനാ വേറെ കയര്‍ ?"ശിവന്‍ ശാന്തനായി.
"വേണം അതാണ് ചട്ടം"
ഒന്നാം ഇരുട്ട് ശിവന്‍റെ കൈയില്‍ പണം അര്‍പ്പിച്ചുകൊണ്ട്
പറഞ്ഞു."ദക്ഷിണ സ്വീകരിക്കുക, കയര്‍ വിട്ടോളൂ.ഇനി ഞങ്ങള്‍ നിയന്ത്രണംഏറ്റെടുത്തോളാം".
പണം ശിവന്‍റെ കൈയിലിരുന്ന് വിറച്ചു.
"ഭയപ്പെടേണ്ട ചഞ്ചലപ്പെടേണ്ട.ഒറ്റിക്കൊടുത്തതിന്‍റെ പ്രതിഫലമല്ല.
കര്‍മ്മത്തിന്‍റെ ദക്ഷിണ. ദക്ഷിണ എണ്ണിനോക്കാതെ സ്വീകരിക്കുക."
രണ്ടാം ഇരുട്ട് കിടാവിന്‍റെ  പൂര്‍വ്വബന്ധം വിച്ഛേദിച്ചു.
ഒന്നാം ഇരുട്ട് കുരുങ്ങാത്ത കരുക്കുണ്ടാക്കി കിടാവിന്‍റെ കഴുത്തില്‍ ബന്ധിച്ചു.
ശിവനും ഭദ്രനും മോചനം .....
"ഇനി?" ഒന്നാം ഇരുട്ട് പെട്ടെന്ന് നിര്‍ത്തി വീണ്ടും പറഞ്ഞുതുടങ്ങി:-
"ഓ!നിങ്ങള്‍ക്കിനി തിരിച്ചുപോക്കില്ലല്ലോ.അല്ലേ !വേണ്ട ;ഭയവും,ശങ്കയും ഇനി ഒട്ടും വേണ്ട.നിങ്ങള്‍ക്കായി സുരക്ഷിത താവളം സജ്ജീകരിച്ചിട്ടുണ്ട്.
ശീഘ്രം തെക്കോട്ട്‌ നടക്കുക.മുന്നില്‍ കാണുന്ന ഒന്നാംമല കയറി, രണ്ടാംമല
കയറി, മൂന്നാം മലയില്‍ എത്തുക.മലയടിവാരത്ത്‌ പാറക്കെട്ടുകള്‍ കാണാം.
അവിടെയെത്തിയാല്‍ പത്തു ഒമ്പത്‌ നമ്പറില്‍ ഡയല്‍ചെയ്ത് ഹലോ കേള്‍ക്കുമ്പോള്‍ 'പുതുരക്തം വരികയായ് സഹജരേ' എന്നോതുക.ആ നിമിഷം
നിങ്ങള്‍ക്കുള്ള ഒളിത്താവളം ഒരുങ്ങിക്കഴിഞ്ഞിരിക്കും.നിങ്ങളെ സദാ നിരീക്ഷിച്ചുകൊണ്ട്...!വേഗം പോകൂ വെളിച്ചം പരക്കുന്നതിന്‌ മുമ്പ്..."
ഒന്നാം ഇരുട്ടിന്‍റെ കല്പനയില്‍ മുഴങ്ങിയത് ദുരൂഹമായേതോ ഭീഷണ ധ്വനി.
ആകാശത്ത്‌ പെറ്റുപെരുകുന്ന നക്ഷത്രങ്ങള്‍...                                                                  കണ്ണിന് കര്‍പ്പൂരദീപങ്ങളായി....
ഗ്രഹണം അവസാനിച്ചിരിക്കുന്നു...
ചന്ദ്രബിംബം ശോഭയോടെ തെളിഞ്ഞിരിക്കുന്നു.                                                           ശിവനും,ഭദ്രനും                                                                                 
തെക്കോട്ടേയ്ക്ക് മെല്ലെമെല്ലെ.....

ഇരുട്ടിന്‍ കൂട്ടാളികള്‍ കിടാവിനെ പുഴക്കടവിലേക്ക് ഇറക്കി.
അരുമക്കിടാവ് ജീവന്‍റെ ജലം മെല്ലെ മെല്ലെ കോരിയെടുത്ത്  തലയുയര്‍ത്തി.....
കൈവിട്ടവര്‍ തെക്കോട്ടു നീങ്ങുന്നത്‌ കണ്ണിമയ്ക്കാതെ നോക്കിനിന്നു................
ഏതോ ഉള്‍വിളിയോടെ പുഴക്കടവിലേക്ക് തിരിഞ്ഞുനോക്കിയ                       ശിവന്‍റെകണ്ണില്‍ദൃശ്യമായത്.... !                                                                                  അനന്തനാരായണന്‍ മാഷിന്‍റ  മകന്‍റെ രൂപമാണ്!!!
പട്ടുസ്വഭാവമുള്ള പ്ലസ്ടുവില്‍ പഠിക്കുന്ന മാഷിന്‍റെ പൊന്നോമന പൌത്രന്‍!
ശിവന്‍റെ കണ്ണില്‍ ആ കാഴ്ച  വജ്രസൂചിയായി തുളഞ്ഞുക്കയറി.......
അതോടൊപ്പം അമ്മമാരുടെ,സഹോദരിമാരുടെ,കുഞ്ഞുങ്ങളുടെ,അച്ഛന്മാരുടെ,
സഹോദരന്മാരുടെ.....
തീക്ഷ്ണ നയനങ്ങള്‍ ................... ...!!!!
തുളഞ്ഞുകയറുകയാണ്.
വേദനയോടെ ശിവന്‍ പുളഞ്ഞു.ഞെരിപിരികൊണ്ടു!
ക്ഷണികമായിര്‍കൊണ്ട ബോധോദയത്തോടെ ശിവന്‍ ആര്‍ത്തുവിളിച്ചു:-:"ഭദ്രാ,ചതിച്ചു.വാ.........."
കൈക്കുള്ളില്‍ അമര്‍ന്നിരുന്നു ഞെരങ്ങിയ നനഞ്ഞനോട്ടുകള്‍വൈരാഗ്യതീക്ഷ്ണതയോടെ പിച്ചിച്ചീന്തി  ഊക്കോടെ വലിച്ചെറിഞ്ഞ്......
പുഴക്കടവിലേയ്ക്ക്..........
+++++++++++++++++++=+++++++++++++++++++++++++==



*മുമ്പെഴുതിയ ഈ ചെറുകഥ അല്പസ്വല്പം മാറ്റംവരുത്തി വീണ്ടും പ്രസിദ്ധീകരിക്കുകയാണ്.


:::::::::::::::::::::::::::::::::::
ചിത്രങ്ങള്‍ -ഗൂഗിള്‍

Sunday, September 29, 2013

മറഞ്ഞു പോകുന്നവര്‍

                                            മറഞ്ഞു പോകുന്നവര്‍

                                                                                                                മിനിക്കഥ



പ്രധാന നഗരപാതയിലൂടെയുള്ള ജനത്തിരക്കിനിടയില്‍വെച്ചാണ് സ്നേഹിതന്‍റെ മുഖം പെട്ടെന്ന് ദൃഷ്ടിയില്‍പ്പെട്ടത്.
                      എത്രയോ കാലങ്ങളിലായി കണ്ടിട്ട്....
സുദൃഢമായ സ്നേഹബന്ധത്തിന്‍റെ ദീപ്തസ്മരണകള്‍
                      ഉള്ളില്‍ ആഹ്ലാദം തിരതല്ലി......
               സ്നേഹിതന്‍റെ  പേരു ചൊല്ലിവിളിക്കാന്‍ ആവേശമായി...
                  പക്ഷേ,
                    കിട്ടുന്നില്ലല്ലോ..
                      ച്ഛേ...........
                    സ്വയം ശപിച്ചു.
കുറ്റബോധം മനസ്സില്‍ കുമിഞ്ഞുകൂടി.
തിരിഞ്ഞുനോക്കിയിരുന്നുവെങ്കില്‍......
കൈവീശിക്കാണിക്കാമായിരുന്നു.
                      രക്ഷയില്ല.
അക്ഷരമാലയിലെ 'അ' മുതല്‍ 'ഹ' വരെയുള്ള അക്ഷരമേലാപ്പിലൂടെ പറന്നു.      ശബ്ദംനഷ്ടപ്പെട്ട പക്ഷിയായി ചിറകിട്ടടിച്ച് എത്തിച്ചേരാന്‍  അക്ഷരമാലകളില്‍ തെന്നിയും,മറിഞ്ഞും,ഉരുണ്ടുപിരണ്ടെഴുന്നേറ്റും.........
ഒടുവില്‍ വിഷമകരമായ വൃത്തത്തിനുള്ളില്‍ നിന്ന് പേര്‍ തപ്പിയെടുത്ത
ആഹ്ലാദത്തോടെ...............
തയ്യാറെടുത്ത്................

ഹോ! സ്നേഹിതന്‍ കണ്‍വെട്ടത്ത്‌ നിന്ന് മറഞ്ഞിരുന്നു....

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++=
മിനിക്കഥ

Tuesday, April 2, 2013

ആര്‍ത്തിയുടെ പെരുമഴക്കാലത്ത്...

     

ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

         ആര്‍ത്തിയുടെ പെരുമഴക്കാലത്ത്


ഓഫീസിലെ വര്‍ഷാന്ത്യ ജോലിതിരക്കിനിടയിലാണു് ഔചിത്യബോധമില്ലാതെ  അവനെന്നെ പരിരംഭണംചെയ്തതു്.
അസഹ്യമായ വേദനയോടെ ഞാന്‍ ഞെളിപ്പിരികൊണ്ടു. എന്‍റെ
പാരവശ്യംകണ്ട് അടുത്ത സീററിലിരുന്ന നന്ദന്‍ അരികെവന്നു.       വാട്ടര്‍ബോട്ടിലില്‍ നിന്നു് വെളളം പകര്‍ന്ന് എനിക്കു നീട്ടി.                                           സദാ പോക്കററില്‍ സൂക്ഷിച്ചിരുന്ന വേദനസംഹാരി എടുത്തു വിഴുങ്ങി.            രണ്ടു കവിള്‍ വെളളം കുടിച്ചു.
കണ്ണില്‍ വെളളം നിറഞ്ഞു.
വേദനയെ തല്‍ക്കാലം അകറ്റും ഗുളിക.                                                                      
ശാശ്വതശമനത്തിനു് ഓപ്പറേഷന്‍ചെയ്യണമെന്നു് നിര്‍ദ്ദേശിച്ചെങ്കിലും മനസ്സുവന്നില്ല.
വയറ് കീറുക!
എനിയ്ക്കതു് ഓര്‍ക്കാന്‍ ക്കൂടി കഴിയാത്ത കാര്യമാണു്.
കുടലില്‍ പഴുപ്പെണ്ടെങ്കില്‍ അത് മുറിച്ചുനീക്കി......എത്ര മാസങ്ങള്‍
എന്തൊക്കെ പിന്നെ............നഷ്ടങ്ങളുടെ നീളുന്ന പട്ടികകള്‍                                                                                          
അല്പം വേദന സഹിച്ചാലും വേണ്ടില്ല. ലീവെടുത്തു് കയ്യില്‍ തടയുന്നത് നഷ്ടമാക്കാന്‍ കഴിയില്ല.
കിട്ടുന്ന സന്ദര്‍ഭം പരമാവധി വിനിയോഗിക്കുക.                                                                                        
ഒരു മനസ്സാക്ഷികുത്തും ഇല്ലാതെ കറന്നെടുക്കുക.                                                                                    
അതിനുളള ചാന്‍സുകള്‍ ഇപ്പോഴുണ്ടല്ലോ.                                                                                             ഇഷ്ടംപോലെ!                                                                                                                                                                            
വമ്പന്മാരു് വാരിക്കൂട്ടുന്ന കണക്കു കാണുമ്പോള്‍കണ്ണു് തളളിപോകുകയായിരുന്നു.
തലമുറതലമുറകള്‍ക്കു വേണ്ടിയും കൂട്ടിവച്ച്.............
പെട്ടെന്നു്................വീണ്ടും.................................................
കുനിഞ്ഞു് നെററി മേശമേലൂന്നി രണ്ടു കയ്യിലേയും വിരലുകളാല്‍ വയര്‍ അമര്‍ത്തി പിടിച്ചു
"സാറെ,സാറു്  ഇംഗ്ളീഷു മര്ന്നു മാറ്റി നാടന്‍ മര്ന്നു് കഴിയ്ക്കു. ന്നാ  രോഗം പമ്പ കട്ക്കും.".      
നന്ദനെ്റ സ്വരത്തില്‍ അനുകമ്പ നിറഞ്ഞിരുന്നു.
സഹജീവനക്കാരെല്ലാം അവരവരുടെ സീറ്റിലിരുന്നു് തുറിച്ചു നോക്കുന്നുണ്ടു്.
നേരിയ ജാള്യതയും,അപകര്‍ഷതാബോധവും എനിയ്ക്കുണ്ടായി.
ഞാനൊരു രോഗിയാണെന്ന തിരിച്ചറിവു് എന്നെ അസ്വസ്ഥനാക്കി.
അസുഖം മാറണം. ഒളിഞ്ഞാക്രമിക്കുന്ന ശത്രുവിനെ പരാജയപ്പെടുത്തണം.
ഓപ്പറേഷന്‍കൂടാതെ കഴിയുമെങ്കില്‍  അത്രയും നന്നു്.
ആ വിശ്വാസത്തോടെയാണു് ആയുര്‍വ്വദഡോക്ടറുടെ അഡ്രസ്സു് നന്ദനില്‍ നിന്നു് വാങ്ങിയതു്.
ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ കളളച്ചിരിയോടെ നന്ദനോടു പറഞ്ഞു.-"നാളെ
സൈറ്റു് ഇന്‍സ്പക്ഷന്‍ !മനസ്സിലായല്ലോ?...പറ്ഞ്ഞോളു.".
നന്ദന്‍ വിശ്വസ്ഥനാണു്.മറ്റുളളവരെപോലെ പാര വെയ്ക്കലില്ല.
ഒരുത്തനും മറ്റുള്ളോര്‍  നന്നാവുന്നതു് കണ്ടുക്കൂട. അസൂയ!
അതിരാവിലെ ആദ്യബസ്സില്‍യാത്ര പുറപ്പെട്ടു.ടൌണിലെത്തി ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള ബസ്സ് തേടിപിടിച്ച് ബസ്സില്‍ കയറി.
കണ്ടക്ടറും,കിളിയും മത്സരബുദ്ധിയോടെ യാത്രക്കാരെ ക്ഷണിച്ചു് ബസ്സില്‍ നിറച്ചു കൊണ്ടിരുന്നു.
ബസ്സിനകം നിറഞ്ഞ സംതൃപ്തിയോടെ കണ്ടക്ടര്‍ ഡബ്ബിള്‍ബെല്‍ അടിച്ചു.                                                                                                                                  അനുമതി ലഭിച്ചതോടെ
അമിതഭാരം വഹിച്ചു്  മുരണ്ടും,ഞെങ്ങിയും,ഞെരങ്ങിയും വാഹനം പ്രയാണമാരംഭിച്ചു.

അപരിചിതമായ പ്രദേശം. സ്ഥലം പറഞ്ഞു് ടിക്കറ്റടുക്കുമ്പോള്‍ കണ്ടക്ടറെ ഓര്‍മ്മിപ്പിച്ചു-
" സ്ഥലമെത്തുമ്പോ ഒന്നു് പറേണം.പരിചയം ല്ല്യ."
"ഓ,ശരി........"
നഗരം വിട്ടു് ഗ്രാമത്തിലൂടെയുള്ള യാത്ര......
അടിയ്ക്കടിയുള്ള ബസ്റ്റോപ്പുകള്‍.....
റോഡിന്റ് ശോചനീയാവസ്ഥ...........
പിന്നിടുന്ന സ്ഥലങ്ങളെ പറ്റി അറിയാനുള്ള താല്പര്യത്തോടെ സശ്രദ്ധം ഞാന്‍ വഴിയരികിലേയ്ക്ക്നോക്കിയിരുന്നു.                                                                                                           ബോര്‍ഡുകളൊന്നും കാണാനില്ല,കടകള്‍ക്ക് മുന്നില്‍പോലും.
സ്റ്റോപ്പുകളിലെത്തുന്നതിനു് മുമ്പു് `കിളി`സ്ഥലത്തിന്‍റെ പേരു വിളിക്കുമ്പോഴാണു് സ്ഥലനാമങ്ങള്‍
അറിയാന്‍ കഴിയുന്നതു്. വിചിത്രവും,ആകര്‍ഷകവുമായ പേരുകള്‍......................
ബസ്സമയം പരിപാലിക്കാനുള്ള വ്യഗ്രതയില്‍ കാണിക്കുന്ന വെപ്രാളം.
ശീഘ്രത്തില്‍ യാത്രക്കാരെ ഇറക്കുന്നു; കയറ്റുന്നു.
ടിക്കെടുക്കാത്തവരെ തെരഞ്ഞു പിടിക്കുന്നതിടയില്‍  കണ്ടക്ടര്‍  എന്‍റെ നോട്ടം ശ്രദ്ധിച്ചു
എന്‍റെ ഉല്‍കണ്ഠ മനസ്സിലാക്കിയ പോലെ അയാള്‍  പുഞ്ചിരിച്ചു. കാര്യം നിസ്സാരമെങ്കിലും അയാളുടെ ആത്മാര്‍ത്ഥതയില്‍ മതിപ്പു തോന്നി.
ഞാന്‍ സമാധാനത്തോടെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു.

ഏതോ സേ്റ്റാപ്പില്‍ ബസ്സ് അടുക്കവെ അയാള്‍  വിളിച്ചു പറഞ്ഞു.'' "സ്ഥലായി,ഇവ്ടെ എറ്ങ്യോളു"...
വഴിയില്‍ ആദ്യംകണ്ണില്‍പ്പെട്ടതു് ആയുര്‍വ്വേദാചാര്യന്‍റെ നാമം വഹിക്കുന്ന ബോര്‍ഡാണു്.
ധര്‍മ്മാനുഷ്ഠാനാശ്രമം         .ചികിത്സാകേന്ദ്രം
പെട്ടന്നൊരു ചിന്താകുഴപ്പം.
തെറ്റിയോ.?
പിന്നെ നന്ദന്‍ എഴുതിതന്ന  അഡ്രസ്സു്  ഒത്തു നോക്കി. തെറ്റിയിട്ടില്ല.
ധര്‍മ്മാശുപത്രി!!
താഴെക്കിടയുള്ള പട്ടിണി പാവങ്ങള്‍ക്കുവേണ്ടി................
ധര്‍മ്മാശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടൊന്നും എനിക്കില്ല.
പരസ്യമായിട്ടൊന്നുമില്ലെങ്കിലും രഹസ്യമായ സമ്പാദ്യസ്രോതസ്സുകളുണ്ട്.........
പല വളഞ്ഞ വഴികളിലൂടെയും അതൊഴുകുന്നു...............
ക്രമം തെറ്റി യാണെങ്കിലും............................................
മനസ്സില്‍ നേരിയൊരു അസ്വസ്ഥത.
നന്ദന്‍ മനഃപൂര്‍വ്വം!.....ഇല്ല.അതായിരിക്കില്ല.
സമാധാനിച്ചു.

മൂന്നു വഴികള്‍ചേര്‍ന്നകവല.
കവലയിലെ ചായക്കടയില്‍ കയറി ചായക്കുടി കഴിഞ്ഞു് പൈസ കൊടുക്കുമ്പോള്‍
കടക്കാരന്‍റെ കുശലാന്വേഷണം."എവ്ടേക്ക്യാ?".
ഗ്രാമത്തിന്‍റെ പ്രത്യേകത.                                                                                              ഗ്രാമത്തില്‍ അപരിചിതരെ വേഗം തിരിച്ചറയും.    അവരുമായി
സൌഹാര്‍ദ്ദം പങ്കിടാന്‍ ശ്രമിക്കും .
നഗരത്തില്‍ ആര്‍ക്കും ആരേയും ശ്രദ്ധിക്കാന്‍  നേരമില്ല.തന്‍കാര്യമൊഴിച്ചു്
ആര്‍ക്കും ഒന്നിനും സമയമില്ലല്ലോ!.
ആദരഭാവവും,നിഷ്കളങ്കത നിറഞ്ഞ സ്നേഹാന്വേഷണവും എന്‍റെ സ്ഥായിയായുള്ള
ഗൌരവത്തിനു് ഭംഗം വരുത്തി.-"ഡോക്ടറെ കാണണം".
"തിരുമേനീനല്ല്യേ?".
"അതെ; ചികിത്സ എങ്ങ്നെ?".സൌമ്യഭാവത്തോടെ ചോദിച്ചു.
"പറ്യാനുണ്ടോ! അസുകൊക്കെ പമ്പ കട്ക്കും.ശ്ശീ...ചിട്ടവട്ടം ഒക്കേണ്ട്..."
കടക്കാരനോടു് യാത്ര പറഞ്ഞു്  അടയാളം നല്കിയ വഴിയിലൂടെ നടന്നു.
പാതയ്ക്കിരുവശവും വൃക്ഷഫലസമൃദ്ധമായ  വിശാലമായ പറമ്പുകള്‍. ഹരിതാഭ നിറഞ്ഞ കാഴ്ച
കണ്ടുകണ്ടങ്ങനെ നടന്നു.   എന്തൊരു സുഖം. എല്ലാ അസുഖങ്ങളും വിട്ടൊഴിഞ്ഞപോലെ!
മുമ്പില്‍ തറന്ന കിടക്കുന്ന ഗേറ്റു്. കവാട കമാനത്തില്‍    'ധര്‍മ്മാനുഷ്ഠാനാശ്രമം'         എന്ന പേരു്.  
കാറുകളും,മറ്റു വാഹനങ്ങളും തിങ്ങികിടക്കുന്നുണ്ടു്.
നീണ്ടുനിരന്നു കിടക്കുന്ന ആശ്രമക്കെട്ടിടങ്ങള്‍.........................!
അന്വേഷിച്ചപ്പോള്‍  പേരെഴുതലും,ചീട്ടെടുക്കലും വേണ്ടെന്നറിഞ്ഞു.
ക്രമ മനുസരിച്ചു് ഞാന്‍ അവസാന സീറ്റല്‍ ഇടം പിടിച്ചു.
ഇനി എത്ര നേരം........!
അടുത്തിരുന്ന വ്യക്തിയുമായി പരിചയത്തിലായി. സൌഹാര്‍ദ്ദസംഭാഷണത്തിനിടയില്‍ ആശ്രമത്തെ
പറ്റിയും,തിരുമേനിയെ പറ്റിയും കുറച്ചു
വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു .
"ഋഷിതുല്ല്യന്‍... ....അപാര പണ്ഡിതന്‍......                                                                                അവധൂതനായി ലോകം മുഴുവന്‍ സഞ്ചരിച്ചു്..................
അതീന്ദ്രീയ ജ്ഞാനി.
പേരും പെരുമയുമുള്ള ഇല്ലം.സഹോദരീസഹോദരന്മാര്‍ വിദേശങ്ങളില്‍.
പ്രഗത്ഭരും,പ്രസിദ്ധരും.
ദേശാടനം കഴിഞ്ഞു് തിരുമേനി ഇല്ലത്തില്‍  സ്ഥിരവാസമായി.
ആശ്രമം പണിതു.
നിസ്വാര്‍ത്ഥ സേവന സന്നദ്ധരായ അന്തേവാസികള്‍.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
ആശ്രമത്തില്‍ വരുന്നവര്‍ക്കെല്ലാം അന്നദാനം,ഉച്ചയ്ക്കും,വൈകീട്ടും.
വൈകുന്നേരം ധ്യാനം,യോഗാഭ്യാസം.
പ്രഥമ ദര്‍ശനത്തിലു് തന്നെ രോഗിയുടെ എല്ലാ വിവരങ്ങളും അദ്ദേഹം
ഗ്രഹിച്ചറിയും,അതിന്ദ്രീയ ജ്ഞാനി തന്നെ.സംശയീല്ല്യ
ആ വിശ്വാസത്തിലാ..........................."
അയാള്‍ പെട്ടന്നെഴുറ്റു.  അയാളുടെ ഊഴമായി................
ഇനി ഞാന്‍.....................................
ഉദ്വേഗഭരിതനായി ഞാന്‍ കാത്തിരുന്നു.
അയാള്‍ ഹാഫു് ഡോറ്  തുറന്ന് പുറത്തുകടന്ന ഉടനെ ഞാന്‍.............
അകത്തു പ്രവേശിച്ച മാത്ര അത്യുജ്ജ്വല പ്രകാശധാര എന്‍റെ കണ്ണുകളില്‍ തുളച്ചുകയറി.
കണ്ണുകളില്‍ മിന്നല്‍ പിണര്‍!.സൂര്യഗോളങ്ങള്‍.!!
ഇരുട്ടു്.ഘോരാന്ധകാരം!!!
ഇരുട്ടില്‍ ഭയപ്പെടുത്തുന്ന ശബ്ദകോലാഹലങ്ങള്‍.
ദീനാലപങ്ങള്‍...................................അഗ്നി ചിറകുമായെത്തുന്ന കരിംഭൂതങ്ങള്‍.
എന്നെ പൊതിയുന്നു!
തീയില്‍ വെന്തുരുകുന്ന പ്രതീതി!!
അസഹ്യമായ വേദന! വയറ്റിനുള്ളില്‍ അഗ്നിയുടെ സംഹാരതാണ്ഡവം!!!
ഹോ...!.................................ഹോ...!!.......................................................ഹോ!!!

കണ്ണുതുറന്നപ്പോള്‍  കരുണാദ്ദ്രമായ മിഴികള്‍ കണ്മുന്നില്‍!.തേജസ്സു് വഴിഞ്ഞൊഴുകുന്ന മുഖം.!!!
ഞാന്‍ ഏതോ മായവിഭ്രാന്തിയിലായിരുന്നു.! നിലത്തു് വീണു കിടക്കുകയായിരുന്നു!!
മൃദുലവും,എന്നാല്‍ശക്തവുമായ കരങ്ങളാല്‍ അദ്ദേഹം എന്നെ പിടിച്ചുയുര്‍ത്തി.
എന്നിലേതൊ അചിന്ത്യവുംഅനൂഹവുമായ കുറ്റബോധം നുരയിട്ടു...........
എന്താണു്.!.................എന്താണു് !!..... ...........,,,        അസുഖത്തെ പറ്റി പറയേണ്ടതു് !!!........
അമൃതവര്‍ഷംപോലെ തിരുമേനിയുടെ സ്വരം കാതില്‍ :..............                                                                                                          
"അജീര്‍ണ്ണമാണു് അസുഖം .തുടക്കമാണു്. നമുക്കു വേണ്ടതേ നമ്മള്‍ഭക്ഷിക്കാവു.ഭാവിയ്ക്കു കരുതി വെയ്ക്കുന്നത് വിഷമയമാകും                 ഭാവിതലമുറയ്ക്കും മാറാവ്യാധി! വഴിതെറ്റും.സര്‍വ്വനാശം ഫലം".                          നടക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു കൊണ്ടേയിരുന്നു."പാപത്തിനു്
നരകമുണ്ടു്.ഇവിടെ.അല്ലെങ്കില്‍ അടുത്ത തലമുറ അനുഭവിച്ചേ മതിയാകു".                                                                                                                                                                     ചൂരല്‍കസേരയില്‍ ഇരുന്നുകൊണ്ടു് അദ്ദേഹം  മുന്നിലുള്ള കസേര  ചൂണ്ടി  എന്നോട് പറഞ്ഞു."ഇരിയ്ക്കൂ ".
ഞാന്‍ ഇരിക്കാനാവതില്ലാതെനില്‍ക്കുകയാണ്‌.......

.ചെറുകഥ




Monday, April 1, 2013

വെളുത്ത പുകയായ് കുഞ്ഞയ്യന്‍ ..........


              വെളുത്ത പുകയായ് കുഞ്ഞയ്യന്‍ ..........
       സി.വി.തങ്കപ്പന്‍                                    ചെറുകഥ

              രേവതീഭായ് തമ്പുരാട്ടിയുടെ സ്വര്‍ണ്ണമണിനാഗമാല കൊളുത്തുപ്പൊട്ടി മിനുസമുള്ള സിമന്‍റോവിലൂടെ കക്കൂസിന്‍റെ ആഴമുള്ള കുഴിയില്‍‌പ്പ തിച്ചു.
മാനസികവിഭ്രാന്തിയിലായി രേവതീഭായി തമ്പുരാട്ടി തെല്ലിട.
വാട്ടര്‍ ടാപ്പിനു മുകളില്‍ ചിലന്തിവല. മുട്ടപൊട്ടി പുറത്തുവന്ന എട്ടുകാലിക്കുഞ്ഞുങ്ങള്‍അറപ്പായി,വെറുപ്പായി ദേഹമാസകലം ഇഴഞ്ഞുകയറുന്നു!.
രോദനമായി ആഴങ്ങളില്‍ ഒലിച്ചിറങ്ങിയജലം തര്‍പ്പണമാകവേ ഉള്ളം വിങ്ങിപ്പൊട്ടി.
മേത്തരം മേലാപ്പാകമാനം മാറാല. തൂത്തെറിഞ്ഞാലും കുമിഞ്ഞുകൂടുന്ന പഴക്കത്തിന്റെ  തിരിച്ചുവരവ്.
പഴക്കംബാധിച്ചവാതിലിന്‍റെ കൊളുത്തൂരി പുറത്തുകടക്കുമ്പോള്‍ ഒരു സുവര്‍ണ്ണകാലത്തിന്‍റെ സ്മൃതിയെ താലോലിക്കുന്ന ബന്ധം വിച്ഛേദിക്കപ്പെട്ട ദുഃഖം.
ചകിര്യാന്മാവിന്‍റെ കൊമ്പില്നിന്നുപറന്ന് വട്ടംചുറ്റിവന്ന ബലികാക്ക, താഴെ മണ്ണില്‍ പറന്നിരുന്നു.
ആണ്ടുബലിയെടുക്കാന്‍ കൃത്യമായിഎത്തിച്ചേരാറുള്ള ബലിക്കാക്ക!.
രേവതീഭായി തമ്പുരാട്ടിക്ക് ദുഃഖം ഇരട്ടിച്ചു.
"എന്താ അമ്മേ?".അമ്മയുടെ മുഖത്ത് പതിവില്ലാത്ത ഭാവമാറ്റം കണ്ട്ഹോസ്പിറ്റലില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്ന ശ്രീലേഖ  ചോദിച്ചു.
" മാലപോയി..."
"എവിടെ?"
"കക്കൂസില് വീണു!"
"ങ്ഹേ?!"
ഹോസ്പിറ്റലില്‍പ്പോകാനുള്ള തിരക്കത്തിലായിരുന്ന ഡോക്ടര്‍ക്ക് നേരിയൊരു നൊമ്പരവും കുറ്റബോധവും. അതെന്നേ പൊളിച്ചുമാറ്റേണ്ടതായിരുന്നു.
അമ്മയുടെ പിടിവാശി. ബംഗ്ലാവില്‍ ബാത്ത് അറ്റാച്ച്ഡ്‌ ഉണ്ടായിട്ടും... അമ്മയ്ക്ക്...........  ഒടുവില്‍.............................
മകളൊന്നും മിണ്ടാതായപ്പോള്‍ അമ്മ പറഞ്ഞു:- നെന്‍റെ ആശുപത്രീല്അത് ല്എറ്ങ്ങാ പറ്റ്യ പണിക്കാരില്ലെ ഒന്ന് വിട്".
അമ്മയുടെ പ്രായോഗികബുദ്ധി എത്രവേഗം ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നു.
"ഇല്ലമ്മേ!.....അതൊക്കെ അപകടംപിടിച്ച പണിയാ.ഇനി അതോര്‍ത്ത് വിഷമിച്ചിരിക്കൊന്നും വേണ്ട പോയതുപോയി........."
ശ്രീലേഖ ധിറുതിയില്‍ കാറിനടുത്തേക്ക് നടന്നു:- "ഞാന്‍ ഹോസ്പിറ്റലിലേക്ക്പോക്വാ അമ്മേ ". .
രേവതിഭായി തമ്പുരാട്ടി ഒന്നും മിണ്ടിയില്ല..
ശ്രീലേഖയുടെ കാര്‍ഗേറ്റു കടന്നു.
മകളുടെ പ്രതികരണം രേവതീഭായി തമ്പുരാട്ടിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല..ഈര്‍ഷ്യയാണ്ഉള്ളില്‍ നുരച്ചുപൊന്തിയത്..
അവള്‍ക്ക് എപ്പോഴും പഴയതിനോടു് പുച്ഛമണല്ലോ!
മകനുണ്ടല്ലോ! അവന്‍ കൈയൊഴിയുകയില്ല. വേഗം മകന് ഫോണ്‍ ചെയ്തു.മാലനഷ്ടപ്പെട്ട വിവരം പറഞ്ഞു.
മാലയെടുക്കാനായി കമ്പനിയിലെ സ്കാവഞ്ചറെ അയക്കാമെന്നുള്ള മറുപടി. ആശ്വാസവും,അഭിമാനവും.
മകന്‍ തന്‍റെ വാക്കുകള്‍ക്ക് വില കല്പിക്കുന്നു.!
എന്നാലും മനസ്സില്‍ നീറ്റല്‍. ഒരോര്‍മ്മത്തെറ്റു പോലെ കഴുത്തില്‍ തലോടുമ്പോള്‍ ഹൃദയം നീറുന്നു.
രേവതീഭായി തമ്പുരാട്ടി പരവേശത്തോടെ ബെഡ്ഢില്‍ ചെന്നുവീണു.
അപ്പോഴെല്ലാം മനോമുകുരത്തില്‍ തെളിമയോടെ വിളങ്ങുന്നത് പ്രതാപൈശ്വര്യരായ പ്രാപിതപ്പിതാക്കളുടെ രൂപങ്ങള്‍! മുഴങ്ങുന്നത് വീരസങ്കീര്‍ത്തനങ്ങള്‍.
കൊല്ലിനും,കൊലയ്ക്കും അധികാരമുണ്ടായിരുന്ന രാജവംശം.
സ്ഥാനമഹിമയുടെ ആസ്വാദ്യലഹരി. ഇനിയും തിരിച്ചു വരാത്ത മോഹിതദീപ്തസ്മരണ..
"തമ്പ്രാട്ടി ,തമ്പ്രാട്ടീ ഒരാള് കാണാ നിക്ക്ണ്" ഗോമതിയമ്മ ഉണര്‍ത്തിച്ചു. "ആരാ? മിറ്റത്തേക്ക് വരാമ്പറഞ്ഞില്ലേ?"
"കുഞ്ഞേമാന്‍ വിട്ട് തെന്നാ പറ്ഞ്ഞെ"
"ശരി" വര്‍ദ്ധിതോന്മേഷത്തോടെ പെട്ടെന്ന് രേവതീഭായിതമ്പുരാട്ടി ഗേറ്റിലേക്ക് നടന്നു..
ഗേറ്റിനടുത്ത് കറുത്തൊരു രൂപം. ഭയഭക്തി ബഹുമാനത്തോടെ തൊഴുകൈയുമായി നില്ക്കുകയാണ്....
"സാറേമാന്‍പറ്ഞ്ഞ് വിട്ട്താ മാലെട്ക്ക്വാന്".
"ആഹ്ങാ! ഇങ്ങ് വാ" രേവതീഭായി തമ്പുരാട്ടിക്ക് സന്തോഷമായി.
നിധി വീണ്ടെടുക്കുവാന്‍ വന്നവന്‍!
തലകുമ്പിട്ട് തൊഴുകൈയുമായി അതേ നില്പ്.
എന്തൊരു വിനയം, ആചാരമര്യാദ, കാലഹരണപ്പെട്ട ദര്‍ശനസൌഭാഗ്യം. രേവതീഭായി തമ്പുരാട്ടി ഗേറ്റു തുറന്നു.
"വാ അക് ത്തേക്ക്"
അറച്ചറച്ച് അവന്‍ അകത്തു കടന്നു. അവന്‍റെ നോട്ടം ചുറ്റിലും കറങ്ങിനടന്നു.
പച്ചപുല്ലു വിരിച്ച പൂന്തോട്ടം .പേരറിയാത്ത ചെടികളില്‍‍ ചേലുള്ള പൂക്കള്‍. സിമനെ്റിട്ട കുളത്തില്‍ താമരപ്പൂക്കള്‍. കുടം ചുമലിലേറ്റി നില്ക്കുന്ന സുന്ദരിമാര്‍. കുടത്തില്‍നിന്ന് വിരല്‍വണ്ണത്തില്‍ വെള്ളം വീഴുന്നത് കാണാനെന്തൊരു ചേല്!
"ന്താ പേര്?"
"കുഞ്ഞ്യയ്യന്‍ ന്ന്"
"കഞ്ഞയ്യന് പറ്റ്വോ മാലയെടുക്കാന്‍!" പരിഹാസമോ?അവിശ്വാസമോ?
കുഞ്ഞയ്യന്‍റെ കുഞ്ഞുഹൃദയത്തിനു മുറിവേറ്റു. തബ്രാട്ടി അവിശ്വസിക്കുന്നു. കുഞ്ഞയ്യന്റെ  മുഖം കറുത്തുക്കരുവാളിച്ചു.ചുണ്ടിൽ വിതുമ്പിലിന്റെ.......  
"അയ്യോ! കുഞ്ഞയ്യന്‍വെഷമിക്കണ്ട.ഞാന്‍ വെറുതേ ചോദിച്ചെന്നെള്ളൂ"
ആ  കുളിര്‍ക്കാറ്റിന്‍റെ തലോടലിൽ  .കുഞ്ഞയ്യന്‍ നിര്‍വൃതിയടഞ്ഞു.
"വെല്യബ്രാട്ടി നോക്കിക്കോ. യീ കുഞ്ഞ്യയ്യന് കൊക്കീ ജീവ്ണ്ടെല് മാലെടുത്ത് തബ്രാട്ടീടെ കാക്കലു വെക്കും" കുഞ്ഞയ്യനെ്റ ചുണ്ടുകള്‍ വിതുമ്പി.കണ്ഠമിടറി.
"എനിക്കതറ്യാം,നിനക്കതിന്കഴിയൂന്ന്"തമ്പുരാട്ടിയുടെ വാക്കുകള്‍ കുഞ്ഞയ്യന് ഉത്തേജനമായി. എന്തും ശിരസാവഹിക്കാന്‍
സന്നദ്ധനായ അടിമയായി കുഞ്ഞയ്യൻ ...
"വെല്ല്യബ്രാട്ടി എവ്ട്യാ സലം?"ഉത്സാഹത്തോടെ ചോദിച്ചു കുഞ്ഞയ്യന്‍.
"ഇവിടന്നല്പം മാറീട്ടാ. ഒര് കാര്യം ചെയ്യ് നീ. പറമ്പില് പണിക്കാരുണ്ട്.അത് ല് കൃഷ്ണന്‍കുട്ടീന്യം കൂട്ടി ങ്ങ് വാ. ഞാന്‍ പറഞ്ഞോളാം. ദാ അങ്ങ്ട്ട് പൊയ്ക്കോ.അവ്ട്യാ അവ് ര്" രേവതീഭായി തമ്പുരാട്ടി പറമ്പിനെ്റ തെക്കേ അറ്റത്തേക്ക് വിരല്‍ച്ചൂണ്ടിപ്പറഞ്ഞു.
നോക്കെത്താദൂരംവരെ അതിരുകാണാതെ പരന്നുകിടക്കുന്ന പറമ്പ്.
തെങ്ങുകളും,വാഴകളും മറ്റു വൃക്ഷലതാതികളും..............
അകംനിറഞ്ഞ കുഞ്ഞയ്യന്‍ രേവതീഭായി തമ്പുരാട്ടി ചൂണ്ടിക്കാട്ടിയ ലക്ഷ്യംവെച്ചുനടന്നു.
തെങ്ങിന് തടമെടുക്കുകയും വാഴയ്ക്കു കിളക്കുകയുംചെയ്യുന്നപണിക്കാരെകണ്ട് പേരുച്ചരിക്കാനുള്ള പരുങ്ങലോടെ കുഞ്ഞയ്യന്‍ നിന്നു.
"ആരാ? ന്താ വേണ്ടേ?" കൈക്കോട്ടുപിടിയില്‍ കൈയമര്‍ത്തിനിന്ന് ഒരുവന്‍ വിളിച്ചു ചോദിച്ചു.
"വെല്ല്യബ്രാട്ടി വിളിക്കണു"
"ആര്യാ?"
"വെല്ല്യബ്രാട്ടി പറേണു കിഷ്ണന്‍കുട്ടീന്ന്"
"ആ നില്ക്കുന്നതാ ആള്" അയാള്‍ ചൂണ്ടിക്കാട്ടി.
തലേക്കെട്ടും കെട്ടി തെങ്ങില്ചാരി ബീഡിആഞ്ഞുവലിച്ച് ബീഡിത്തുണ്ടം ഏറ്റി എറിഞ്ഞ് കൃഷ്ണന്‍കുട്ടി മുരണ്ടു.:-"ന്തിനാ?"
"മാലെ ട്ക്കാ വ്ന്നതാ"
"എവ്ട്ന്ന്? ന്ത് മാല?"
"വെല്ല്യബ്രട്ടീടെ മാല കക്കൂസ് ല് വീണു"
"ഓഹോ! അവ് ര്ടെ ഒരു യോകം!" കൃഷ്ണന്‍കുട്ടി പൊട്ടിച്ചിരിച്ചു.
കുഞ്ഞയ്യന് വല്ലാണ്ടായി. എവിടെയൊക്കേയൊ പൊള്ളുംപ്പോലെ ...
"എങ്ങന്യ നീ അതെടുക്ക്വ?"
"ഞാനത് ല് എറ്ങ്ങി ടുക്കും"
കൃഷ്ണന്‍കുട്ടി അടുത്തു വന്നു കുഞ്ഞയ്യനെ തുറിച്ചുനോക്കി.
"ന്താ നെനക്ക് പ്രാന്തുണ്ടോ? അത് ലെറങ്ങാ പറ്റൂല.ഇറ്ങ്ങ്യാകേറാനും പറ്റൂല.ചത്തു പോകും.ശവംപോലും കിട്ടൂല.പാതാളകുഴ്യാ.അവര്‍ക്കൊക്കെ ഓരോന്നു കല്പിക്കാം" ആത്മരോഷത്തോടെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
"അതൊക്കെ ഞാനായ്ക്കോളാം" കുഞ്ഞയ്യന്‍ വീറോടെ പറഞ്ഞു.
"ഓഹോ!ഒര്ങ്ങ്യാ വന്നിരിക്കണല്ലേ?എങ്കീ വാ" തലേക്കെട്ടഴിച്ച്നടക്കുന്നതിനിടയില്‍ കുഞ്ഞയ്യനെ നോക്കി കൃഷ്ണന്‍കുട്ടി ചോദിച്ചു:-
"തോട്ട്യാ ല്ലെ താന്‍?'
"ഹ് ല്ല!കുഞ്ഞ്യയന്‍.." സ്വയം ഒളിക്കാനുള്ള വ്യഗ്രത.
അപകര്‍ഷബോധം.
രേവതീഭായി തമ്പുരാട്ടി അവരെ കാത്തുനില്ക്കുകയായിരുന്നു.
"കൃഷ്ണന്‍കുട്ടീ ന്‍റെ മാല വെളീലെ കുഴീല് വീണു അതെടുക്കാന്‍
വേണ്ടതൊക്കെ കുഞ്ഞയ്യനു ചെയ്തുക്കൊട്ക്ക്."
തമ്പുരാട്ടിയുടെ ആജ്ഞ.
"ശരി തമ്പ്രാട്ടി " കൃഷ്ണന്‍കുട്ടി പിന്‍വാങ്ങുമ്പോള്‍ പിന്‍വിളി:-
"കൃഷ്ണന്‍കുട്ടി നില്‍ക്ക് ഇത് വെച്ചേക്ക്".ചുരുട്ടിയ നോട്ടുകള്‍
കൃഷ്ണന്‍കുട്ടിയുടെ നീട്ടിയ കൈത്തലത്തില്‍വീണു.;നിര്‍ദേശവും:-
"വേണ്ടതെല്ലാം ചെയ്തേക്കൂ"
ഉദാരവതിയും ദയാര്‍ദ്ദ്രയുമായി രേവതിഭായീ തമ്പുരാട്ടി.
"വാ പൂവ്വാം"
കുഞ്ഞയ്യന്‍ അടിമയ്ക്ക് അടിമയായി.
ഉയരമുള്ള മരം ചൂടിനെ ശിരസ്സിലേറ്റി
മരത്തണലിലൂടെ അവര്‍ നടന്നു.
" ഇതാണ് തമ്പ്രാട്ടീടെ സ്തലം!" കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാണിച്ചു.
എന്‍റെ കൂരയേക്കാള്‍ കൂറ്റന്‍ പുര.കുഞ്ഞയ്യന്‍ മനസ്സില്‍ വിചാരിച്ചു.
പുരയ്ക്കുള്ളിലും കുഴിപരിസരത്തും സൂക്ഷ്മപരിശോധന നടത്തിയതിനുശേഷം കുഞ്ഞയ്യന്‍ കൃഷ്ണന്‍കുട്ടിയുടെ അടുത്തെത്തി.
"കിഷ്ണന്കുട്ട്യേട്ടാ!"
സംബോധന കേട്ട മാത്രയില്‍ കൃഷ്ണന്‍കുട്ടി വിറളിയെടുത്തു.
"ന്തെടാ വിളിച്ചേ! കൃഷ്ണന്‍കുട്ട്യേട്ടനോ!ഞാനെ നെന്നെ
പോലെ തോട്ടീം കോട്ടീം ഒന്ന്വല്ലാ.വളിക്കടാ തമ്പ്രനെന്ന്"'
കൃഷ്ണന്‍കുട്ടിയുടെ ദുരഭിമാനം മാളത്തില്‍നിന്ന് പുറത്തു ചാടി
തലയുയര്‍ത്തി. കുഞ്ഞയ്യന്‍ വീണ്ടും ആഴങ്ങളിലേയ്ക്ക് മുങ്ങാം കുഴിയിട്ടു.
"ഓ തബ്രാനെ ".കുഴിയില്‍നിന്നിഴഞ്ഞെത്തിയ കുഞ്ഞയ്യന്‍ കീഴാളനായി..
" ങ്ഹാ....അങ്ങനെ ഇനിപറ ന്താ നെനെ്റ പരിപാടി?"
മേലാളില്‍ മേലാളോടുള്ള പക കീഴാളില്‍ തീര്‍ക്കുന്ന സംതൃപ്തി കൃഷ്ണന്‍ക്കുട്ടിയ്ക്കുണ്ടായി..
'ഈ ഷ്ളാബ് നീക്ക്ണം. ബട്വോം,കയറും,ഒറ്പ്പൊള്ള വെല്ങ്ങോളും വേണം"കുഞ്ഞയ്യന്‍ ലീസ്റ്റ് സമര്‍പ്പിച്ചു.
"നെനക്ക് പറ്റ്വോ?ഇത് ല് എറ്ങ്ങാന്‍!"
"ന്താ പറ്റാണ്ടിരിക്കാന്‍!"
"അല്ല. കൊഴപ്പം പിടിച്ച്താ.പണ്ടാരോ പണിത പാതാളക്കുഴ്യാ .ഇതിന്‍റെ ആഴംകൂടിഒരുത്തനുംഅറീല്ല്യ...എനിക്കിപേട്യാവ്ണ്!"
കുഞ്ഞയ്യന്‍ പൊട്ടിച്ചിരിച്ചു:
"തബ്രാന്‍റെ ഒര്പേട്യേ! ഇത് ലെത്രേ എമ്ണ്ടന്‍ കുഴീലെറങ്ങീട്ട് ഒര് ചുക്കും പറ്റാതെ കാര്യം നേടിവന്ന്ട്ട് ണ്ടന്ന് തബ്രനറ്യോ. കുഞ്ഞ്യയന് തൊ ക്കെ പുല്ലാ" അവന്‍റെൊരു വീരചരിതം!
അങ്ങ്നെ യൊന്നുംഒഴിഞ്ഞുപോകുന്നമട്ടൊന്നുമല്ലെന്ന് കൃഷ്ണന്‍കുട്ടിക്ക്മനസ്സിലായി. ജീവിക്കാനുള്ള വ്യഗ്രതയില്‍ എന്തിനൊക്കെ മുതിരണം.മനസ്താപത്തോടെ കൃഷ്ണന്‍കുട്ടി പറഞ്ഞു:-"ശ് രി, നീ ഇവ്ടെ നിക്ക് ഞാനിപ്പൊ വരാം".
കൃഷ്ണന്‍കുട്ടി നടന്നകന്നപ്പോള്‍ ചുറ്റുപാടു മുഴുവനും പരിശോധിക്കുകയും നിധി വീണ്ടെടുക്കാനുള്ള തന്ത്രം മനഞ്ഞെടുക്കുകയായിരുന്നു കുഞ്ഞയ്യന്‍.
ഒരു പടയ്ക്കുള്ള ഒരുക്കങ്ങളുമായാണ് കൃഷ്ണന്‍കുട്ടിയും പരിവാരങ്ങളും എത്തിച്ചേര്‍ന്നത്.. ഇരുമ്പുപാരയും, നീളവും വണ്ണവുമുള്ള
മരത്തടികള്‍ ചുമലിലേറ്റിയും, വടവും കയറും കൈയിലേന്തിയും യുദ്ധസന്നാഹത്തിനെന്നപോലെ.
കുഞ്ഞയ്യന്‍ ശീഘ്രം അവരുടെ അടുത്തേക്ക് ഓടിച്ചെന്നു. അതിറക്കാനും ഉരുപ്പടിപരിശോധിക്കാനും ഉത്സാഹം.
കുഞ്ഞയ്യന് സംതൃപ്തി.
" ആദ്യം ന്താ വേണ്ടേ?" പണിക്കാരിലൊരാള്‍ ചോദിച്ചു. ഉച്ചയാകുമ്പോഴേക്കും പണിയവസാനിപ്പിക്കാനുള്ള ബദ്ധപ്പാടിലായിരുന്നു പണിക്കാര്‍.
"ഷ്ളാബെട്ക്കാം" കുഞ്ഞയ്യന്‍ പറഞ്ഞു.
കമ്പിപ്പാരയെടുത്ത് അവരെല്ലാം മല്പിടുത്തം തുടങ്ങി.
സ്ലാബ് ഇളകിമാറിയപ്പോള്‍ വെളിയില്‍ വന്ന അസഹ്യവാട മൂക്കില്‍ തുളച്ചുകയറി. പണിക്കാര്‍ മൂക്കുപൊത്തി മാറിനിന്നു.
കുഞ്ഞയ്യന് കുഴിക്കുചുറ്റും വട്ടംകറങ്ങി. ചാഞ്ഞും ചെരിഞ്ഞും കുനിഞ്ഞും പരിശോധന. നാറ്റമൊന്നും കുഞ്ഞയ്യന്ഏശിയില്ല. വിലങ്ങുറപ്പക്കുന്നതിനു വേണ്ട സ്ഥാനങ്ങളില്‍ അടയാളപ്പെടുത്തുന്നു.
കൊണ്ടുവന്ന മരങ്ങളില്‍നിന്ന് ആവശ്യമായത്
തിരഞ്ഞെടുക്കുകയാണ് കൃഷ്ണന്‍കുട്ടി.
പണിക്കാര്‍ കുഴികുത്താനും മരംചുമന്ന് യഥാസ്ഥാനംകൊണ്ടിടാനും തുടങ്ങി.
തെല്ലുകഴിഞ്ഞ് കുഞ്ഞയ്യന്‍ മരങ്ങള്‍ തിട്ടപ്പെടുത്തുന്ന കൃഷ്ണന്‍കുട്ടിയുടെസമീപത്തെത്തി.
"തബ്രാനെ"
"ന്തെ ടാ?"കൃഷ്ണന്‍കുട്ടി നിവര്‍ന്നുനിന്നു.
"ഒര് പതിവൊണ്ട്"
"ന്ത് പതിവ്?"
"കുഴീല് എറ് ങ്ങ്ണ്ടേ!"
"വേണ്ടെ! അത്നല്ലെ നെന്നെ ഉഴ്ഞ്ഞ് വെച്ചേകക്ക്ണ്"
"ഹ്തൊക്കെ ശ് ര്യ. മ്മ്ടെ പണി അ്താ. പിന്നെ ഒന്ന് മോന്തീല്ല്ങ്കീ...." അവനെ്റ ഉന്നംപിടി കിട്ടി കൃഷ്ണന്‍കുട്ടിക്ക്.
കൃഷ്ണന്‍കുട്ടി ഉടനെ പറഞ്ഞു:-"ഇപ്പോ വേണ്ട."
"തബ്രാനെന്താ പറേണെ!ഒന്ന് ചെന്നില്ലേല് എങ്ങ്ന്യ യീ നാറ്റത്തില്...................."കുഞ്ഞയ്യന്‍ കരച്ചിലിനെ്റ വക്കിലെത്തി.
"നോക്ക്യേ കൊഴ്പ്പം പിടിച്ച പണ്യ. പണികഴിഞ്ഞാല് നെനക്ക്ഇഷ്ടം പോലെ ഞാന്‍ വാങ്ങി തരണ്ട്." കൃഷ്ണന്‍കുട്ടി ഉറപ്പു കൊടുത്തു.
"തബ്രാനൊന്നാലോചിച്ചെ. ഇത് ല് എറ്ങ്ങണ്ടെ ഒര് വീര്യല്ലാണ്ട്...ഒര് കൊഴ്പ്പോം വരുത്തൂല അതൊറ്പ്പാ യീകുഞ്ഞ്യയന്‍ പറേണ്താ."
ചിന്നിചിതറി കിടക്കുന്ന തലമുടിയില്‍ അഴുക്കു പുരണ്ട വിരലുകളാല്‍മാന്തി കേണപേക്ഷിക്കുന്ന കുഞ്ഞയ്യനെ്റ ചേഷ്ടകള് കൃഷ്ണന്‍കുട്ടിയുട മനസ്സലിയിച്ചു..
പൊല്ലാപ്പായല്ലോ എന്ന് മനസ്സില്‍പ്രാകി കൃഷ്ണന്‍കുട്ടി പണിക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് കുഞ്ഞയ്യനേയും കൂട്ടി..............................

കുഞ്ഞയ്യന്‍ ആക്രാന്തത്തോടെ ചാരായംമോന്തുമ്പോള്‍
കൃഷ്ണന്‍കുട്ടിക്ക് ആധിയായി.
"മതീടാ കുടിച്ചേ! ന്തൊക്യാ ഇ്ണ്ടാക്വാ നീ!".
"തബ്രാന്‍ പേടിക്കണ്ട ട്ട്വോ .കുഞ്ഞ്യയന് ത്ക്കെ ശീ ശീന്ന് പോകാനേള്ളു".
അവര്‍ തിരിച്ചെത്തിയപ്പോള്‍ കുഴിക്കു മുകളില്‍ രണ്ടുതടികള്‍ വിലങ്ങനെ ഉറപ്പിച്ചിരിക്കുന്നു.
പണിക്കാര്‍ വിയര്‍ത്തൊലിച്ചിക്കുന്നു.
ശക്തിയായ വെയില്‍.
"തബ്രാക്കമാരെ ഒന്ന് മാറി നിംന്നെ കുഞ്ഞ്യയനൊന്നു നോക്ക്ട്ടെ".
"ഇത് പോര്ടാ?" ഒരു പണിക്കാരന്‍ തനെ്റ കഴിവില്‍ ഊറ്റം കൊണ്ടു.
"പഷ്ട് ക്ളാസ്" കുഞ്ഞയ്യന്‍ വിധി കല്പിച്ചു.
കുഴിയില്‍ എത്തിനോക്കിയ കുഞ്ഞയ്യന്‍റെ കണ്ണുകള്‍ മഞ്ഞളിച്ചു.
സ്വര്‍ണ്ണതിളക്കം! ഉള്ളില്‍ ആഹ്ലാദത്തിന്‍റെ ആരവം.
സൂര്യപ്രകാശത്തില്‍‍ തിളങ്ങുന്ന മാലയുടെ പൊന്‍പ്രഭ! പ്രകാശധാരയാല്‍ കുഴിയിലാകെ വെട്ടിത്തിളക്കം!?.
കുഞ്ഞയ്യന് കുഴിയിലിറങ്ങാന്‍ തിടുക്കമായി.
കുഴിയിലേക്ക് എടുത്തു ചാടാനുള്ള അമിതാവേശം.
"കുഞ്ഞയ്യാ; കൊഴ്പ്പൊണ്ടോ?" കൃഷ്ണന്‍കുട്ടി വേവലാതിയോടെ ചോദിച്ചു.
"ഹേ യ് ല്ല്യ ന് ല്ല ഒറൊപ്പൊണ്ട്"
'അത്നല്ല നെനക്ക്?"
"തബ്രാന് കള്യാക്കണ്ട.കുഞ്ഞ്യയന് ഒര് ചുക്കൂല്യ. യിപ്പ കാണാം തബ്രാക്കള്ക്ക് കുഞ്ഞ്യയന്‍ ഹാരാന്ന്! നോക്കിക്കോ. കുഞ്ഞ്യയന്‍എറ്ങ്ങാപോണ്.കേറിവര്വസൊര്‍ണമാല്യായിട്ടാ.ക്ണ്ടോ തബ്രാക്കളേ!"
കുഞ്ഞയ്യന്‍ മരത്തില്‍ ക്കെട്ടിഭദ്രമാക്കിയ വടം കുഴിയിലിറക്കി.
മരത്തില്‍ മുറുക്കിക്കെട്ടിയഭാഗത്ത് ബലംപ്രയോഗിച്ച് ഇറങ്ങാനുള്ള തയ്യാറെടുക്കവെ കൃഷ്ണന്‍കുട്ടിയുടെ ആശങ്ക പൊട്ടിവീണു.:-
"കുഞ്ഞയ്യാ,എറ്ങ്ങാന്‍വരട്ടെ." തീ പിടിപ്പിച്ച ചൂട്ട് കുഞ്ഞയ്യന്‍റെ കൈയില്‍ വെച്ചുകൊടുത്തുകൊണ്ടു പറഞ്ഞു:--"ചൂട്ടു കുഴിയിലിറക്ക്.ന്ന്ട്ട്നോക്കി എറ്ങ്ങാം.വെഷവാതകോ മറ്റ്വോ..."
"ഹയ്യ യ്യോ! ന്താ പറേണെ തബ്രാനെ. യീ അമേദ്യത്തീ വെഷാ! ആര്ട്യാ അമേദ്യം? കുഞ്ഞ്യയനെ പേടുപ്പിക്യ.യിതിലൊന്നൂല്യ.
യിതിനേക്കാളേറെ വെഷം മ്മ് ടെഉള്ള് ലാ......................."
ചൂട്ട് വെളിയിലെറിഞ്ഞ് തീവ്രാവേശത്തോടെ ഞാന്നു കിടക്കുന്ന
വടത്തില്‍ എത്തിപ്പിടിച്ച് ഇറങ്ങുകയാണ്കുഞ്ഞയ്യന്‍.
ദുര്‍ഗന്ധം അവഗണിച്ച് പണിക്കാര്‍കുഴിക്കു ചുറ്റുനിന്നും ഉററു നോക്കുകയാണ്.
പാതിയിറങ്ങിയ കുഞ്ഞയ്യന് പന്തിയല്ലാത്ത പകപ്പ്.
ചെവിയില്‍ ചൂളംവിളി.കണ്ണില്‍ മിന്നാമിനുങ്ങുകള്‍. ധൈര്യത്തിന്‍റെ
മണ്‍ചിറയില്‍ വിള്ളലുകള്‍.
കുഞ്ഞയ്യന്‍റെ ദയനീയമായനോട്ടവും,ഭാവപ്പകര്‍ച്ചയും
കൃഷ്ണന്‍കുട്ടിയില്‍ ഭീതിയായി വളര്‍ന്നു.
"പന്ത്യല്ലാ കൂട്ടരേ! കുഞ്ഞയ്യാ കേറ് ശീഘ്രംകേറ് കൃഷ്ണന്‍കുട്ടി ധൃതികൂട്ടി
ശബ്ദം ഇരമ്പലായി താഴ്ന്നിറങ്ങവെ കുഞ്ഞയ്യന്‍റെ കാതരമിഴികള്‍ മുകളിലേയ്ക്ക്.കണ്ണുകളില്‍ ദീനത!
" കുഞ്ഞയ്യനെ വലിച്ച് കേറ്റൂ! അവന്‍ അപ്കടത്തിലാ... ലാ.....
കുഞ്ഞയ്യാ കൈ വിടാതെ മുറ്ക്കി പ്ടിച്ചോ."കൃഷ്ണന്‍കുട്ടി അലറിവിളിച്ചു.വിലങ്ങനെയിട്ട മരത്തടിയില്‍ കമഴ്ന്നുകിടന്ന് എല്ലാശക്തിയും പുറത്തെടുത്ത് വടം വലിക്കാന്‍തുടങ്ങി. മറ്റുള്ളവരും സ്വയംമറന്ന്.........................
കുഞ്ഞയ്യന്‍റെ പേടിച്ചരണ്ട കണ്ണുകള്‍.
തുറിച്ച നോട്ടം.
പയ്യെ പയ്യെ കണ്ണുകളടയുകയാണ്.
ഭാരം താങ്ങാന്‍ കെല്പില്ലാത്ത കുലവാഴയുടെ അഗ്രഭാഗം താഴുന്നപോലെ കഴുത്ത്കുനിയുകയാണ്.
" കുഞ്ഞയ്യാ പിടിവിടരുതേ............"
ആ മുന്നറിയിപ്പ് എത്തും മുമ്പ് കുഞ്ഞയ്യന്‍ ഒരു കീറമാറാപ്പ്ഉരുണ്ടുരുണ്ടു വീഴുന്ന പോലെ വടത്തിലൂടെ ഊര്‍ന്ന് മാലിന്യകൂമ്പാരത്തിലേക്കു വീണു.
വടം പിടിച്ചവരുടെ ഭാരം അയഞ്ഞു.
"ചതിച്ചു ദൈവേ.." കൃഷ്ണന്‍കുട്ടിയുടെ ആര്‍ത്തനാദം പെരുമഴയായി.
പുഴുവായി പുളയ്ക്കുന്ന ജീവനുവേണ്ടി തുടിക്കുന്ന ഇത്തിരിജീവിയായ കുഞ്ഞയ്യന്‍................
.ഇത്തിരിയോളം പോന്നപ്രാണന്‍റെ തുടിപ്പില്‍ മനംനൊന്ത് സമനിലത്തെറ്റിയ കൃഷ്ണന്‍ക്കുട്ടി വെപ്രാളത്തിനിടയില്‍ കൈവിട്ട വടം വീണ്ടും പിടിച്ചെടുത്ത് താഴേയക്ക് ഊര്‍ന്നിറങ്ങുമ്പോഴേയ്ക്കും,
ഞെട്ടലോടെ കൂടെയുള്ളവര്‍ ബലം പ്രയോഗിച്ചു കൃഷ്ണന്‍കുട്ടിയെവലിച്ചു കരയ്ക്കിട്ടു.
തളര്‍ന്ന്‌ മണ്ണില്‍ മലര്‍ന്നുവീണ കൃഷ്ണന്‍കുട്ടിയുടെ
കണ്ണുകളില്‍ തീക്ഷ്ണതയേറിയ സൂര്യരശ്മികള്‍ ചുട്ടുപഴുത്തഇരുമ്പു സൂചികളായി ആഴ്ന്നിറങ്ങി.
നട്ടുച്ചയിലെ ഇരുട്ടില്‍ തപ്പി കൃഷ്ണന്‍കുട്ടി വിളിച്ചുപറഞ്ഞു
"കുഞ്ഞയ്യന്‍ മാല്യേംകൊണ്ട് പോയീന്ന് തബ്രാട്ട്യേ അറീക്ക്............."
അപ്പോള്‍ വെളുത്ത പുകയായി കുഞ്ഞയ്യന്‍ മുകളിലേക്ക്
ഉയരുന്നത് കൃഷ്ണന്‍കുട്ടി തിരിച്ചറിഞ്ഞു.
============================== ..................................................................................
ചെറുകഥ
                                                 
                                         
                                 
                                     ..................................................................................
             
ചെറുകഥ
ചിത്രം-----google